തിരുവനന്തപുരം: കര്‍ക്കിടക വാവ് ബലിക്കായി പ്രധാന സ്നാന ഘട്ടങ്ങള്‍ ഒരുങ്ങി. പിതൃതര്‍പ്പണത്തിനു കര്‍ക്കിടക വാവുബലി ഏറെ പ്രാധാന്യമുള്ളതായി കരുതുന്നു. നാളെ വ്രതാരംഭം തുടങ്ങും. പിറ്റേന്ന് കുളിച്ചു ഈറനണിഞ്ഞു മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്പ്പിച്ചു എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ട് പിതൃമോക്ഷത്തിനായി ബലിയര്‍പ്പിക്കും. ആയിരകണക്കിനാളുകളാണ് വിവിധ ക്ഷേത്രങ്ങളിലും നദിക്കരയിലും കടല്‍ക്കരയിലുമായി തര്‍പ്പണത്തിനായി എത്തുന്നത്.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളില്‍ വാവുബലിയുടെ നടത്തിപ്പിന് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ റാങ്കിലുള്ള നാല് ഉദ്യോഗസ്ഥന്മാരെ നിയമിച്ചിട്ടുണ്ട്. പിതൃതര്‍പ്പണം ചെയ്യുവാന്‍ കഴിയുന്ന മറ്റ് ദേവസ്വങ്ങളില്‍ അതാത് ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍ക്കും ബന്ധപ്പെട്ട സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്. വാവുബലി ഇടുവാനുള്ള സമയം കാലത്ത് 3.15 മുതല്‍ ഉച്ചയ്ക്ക് 2.15 വരെയാണ്.
പിതൃതര്‍പ്പണത്തിന് ഏറെ കീര്‍ത്തികേട്ട തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ ബലികര്‍മ്മങ്ങള്‍ കാലത്ത് 2.30 മുതല്‍ ആരംഭിക്കും. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് മൂന്ന് ബലിമണ്ഡപങ്ങളും നാലമ്പലത്തിനു പുറത്ത് രണ്ട് ബലി മണ്ഡപങ്ങളും കടവിനപ്പുറം ഒരു മണ്ഡപവും ക്ഷേത്ര കടവില്‍ ഒരു മണ്ഡപവും ചേര്‍ത്ത് ആകെ ഏഴ് ബലിമണ്ഡപങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ഏഴ് മണ്ഡപങ്ങളിലുമായി ഒരേ സമയം 4000 പേര്‍ക്ക് പിതൃതര്‍പ്പണം നടത്തുവാന്‍ സാധിക്കും. പിതൃകര്‍മ്മങ്ങളുടെ കാര്‍മ്മികത്വം വഹിക്കുവാനായി 30 മുഖ്യ പുരോഹിതന്മാരെയും 27 സഹ പുരോഹിതന്മാരേയും നിയോഗിച്ചിട്ടുണ്ട്.
മുന്‍കൂറായി രസീത് എടുത്തിട്ടുള്ളവര്‍ക്ക് ക്ഷേത്രത്തിന് പുറകിലുള്ള വാതിലിലൂടെ അകത്തേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ അമ്പലത്തിന് മുന്‍വശത്ത് അലങ്കാര ഗോപുരത്തിന് അരികിലൂടെയുള്ള ബാരിക്കേഡിനുള്ളിലൂടെ ക്യൂ ആയി വന്ന് താല്‍ക്കാലി പാലം കടന്ന് ആറ്റിനക്കരെയെത്തി രസീത് വാങ്ങിവേണം ബലിമണ്ഡപത്തിലേക്ക് പോകുവാന്‍. അവിടത്തെ മണ്ഡപത്തില്‍ തന്നെ ബലിയിടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗര്യമുണ്ടായിരിക്കും. അമ്പലത്തിനകത്തോ മറ്റ് മണ്ഡപങ്ങളിലോ ബലിയിടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതാതിനുള്ള ക്യൂവിലൂടെ വന്ന് ആയത് നിര്‍വ്വഹിക്കാം.
തിരുവല്ലത്തെ തിരക്ക് പ്രമാണിച്ച് 200 ദേവസ്വം ജീവനക്കാരെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ബലിതര്പ്പണത്തിനാവശ്യമായി താല്‍ക്കാലിക മണ്ഡപങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ബലി അര്‍പ്പിച്ചതിനുശേഷം കുളിക്കുന്നതിലേക്കായി നൂറോളം താത്ക്കാലിക ഷവര്‍ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ ആവശ്യം വേണ്ടുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു കള്‍ച്ചറല്‍ ഡയറക്ടറുടെ ചുമതലയില്‍ ബുക്ക് സ്റ്റാളും പിആര്‍ഒയുടെ മേല്‍നോട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും സജ്ജമാക്കിയിട്ടുണ്ട്. പോലീസ്, ഫയര്‍ഫോഴ്സ്, ഹെല്‍ത്ത്, ടൂറിസം, ലൈഫ് ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. അമ്പലത്തിലെ വഴിപാട് വിതരണം ചെയ്യുന്നിനും തിലഹോമം നടത്തുന്നതിനും താത്ക്കാലിക ഷെഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കേഡ് നിര്‍മ്മിച്ചിട്ടുണ്ട്. 350ഓളം പേര്‍ക്ക് ഒരേസമയം ബലികര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള സൗകര്യം ഇവിടെയുണ്ട്. ബലിയ്ക്ക് കാര്‍മ്മികത്വം വഹിക്കുവാന്‍ 20 പുരോഹിതന്മാരെയും നിയിമിച്ചിട്ടുണ്ട്.
ശംഖുമുഖം ദേവസ്വത്തില്‍ ആദ്യമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പിതൃതര്പ്പണത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 300ഓളം പേര്‍ക്ക് ഒരേ സമയം ബലിയിടാനുള്ള ഷെഡ് കടപ്പുറത്ത് സജ്ജമാക്കിയിട്ടുണ്ട്. അവിടെ തിലഹോമം നടത്തുവാനുള്ള സൗകര്യവുമുണ്ടായിരിക്കും. ബലിയ്ക്ക് കാര്‍മ്മികത്വം വഹിക്കുവാന്‍ അഞ്ച് പുരോഹിതരേയും നിയോഗിച്ചിട്ടുണ്ട്.
വര്‍ക്കല ദേവസ്വത്തിലം പുരോഹിതര്‍ക്ക് ലൈസന്‍സ് നല്കിയ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വാവിന്റെ തലേദിവസം മുതല്‍ ഡ്യൂട്ടിയിലുണ്ടാകും. പാപനാശവും പരിസരവും വൈദ്യുതീകരിച്ച് ജനറേറ്റര്‍ സ്ഥാപിച്ചു. വാവ് ബലിയോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വര്‍ക്കലയില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ട് പോലീസ് ഇന്‍സ്പെക്ടറെയും 1000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും ഡ്യൂട്ടിക്കായ് നിയോഗിച്ചിട്ടുണ്ട്. കൂടാതെ മഫ്തി പോലീസുകാരെയും, പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ക്ലോസ്സര്ക്യൂട്ട് ടിവി ഘടിപ്പിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓട്ടോറിക്ഷ,ബൈക്ക് തുടങ്ങിയ വാഹനങ്ങളില്‍ ഓവര്‍ ലോഡ് കയറ്റി യാത്ര ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ്,ലൈഫ് ഗാര്‍ഡ്, ബോംബ്സ്ക്വാഡ് എന്നിവയുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴിയരുകിലെ ഭിക്ഷാടനം, അനധികൃത കച്ചവടം എന്നിവ നിരോധിച്ചിട്ടുണ്ട്, പാപനാശം, ജനാര്‍ദ്ദനസ്വാമിക്ഷേത്ര പരിസരം എന്നിവിടങ്ങളില്‍ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ അനുവദിക്കുന്നതല്ല.
ആനന്ദേശ്വരം ശിവക്ഷേത്ര കടവിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം കമ്മിഷണര്‍ എത്തി. പതിനായിരങ്ങള്‍ ബലി തര്‍പ്പണത്തിനെത്തുന്ന ഇവിടെ ദേവസ്വം ബോര്‍ഡ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 300 പേര്‍ക്ക് ഒരേസമയം ബലിയര്‍പ്പിക്കുന്നതിനുള്ള വിപുലമായ സൗകര്യമൊരുക്കിയതായി ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ അറിയിച്ചു. ബലിതര്‍പ്പണം പുലര്‍ച്ചേ അഞ്ചിന് തുടങ്ങും. കൂടാതെ സ്ത്രീകള്‍ക്ക് ബലിയിടുന്നതിന് പ്രത്യേകം സംവിധാനവും ഉണ്ടാകുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് കെ.ജി. മണികണ്ഠനും സെക്രട്ടറി എസ്. സുദേവനും അറിയിച്ചു.
ജില്ലയില്‍ ത്രിവിക്രമംഗലം, വെള്ളായണി-തൃക്കുളങ്ങര, കേരളാദിത്യപുരം-കേളമംഗലം കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ളതും ജലാശയങ്ങള്‍ക്കരികില്‍ സ്ഥിതി ചെയ്യുന്നതും ഭക്തജനങ്ങള്‍ക്ക് ബലിതര്‍പ്പണം നടത്തുവാനായി വരുന്നതുമായ എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങള്‍ക്ക് സുഗമമായി ബലിയിടുന്നതിന് ആവശ്യമായി എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അരുവിക്കരയില്‍ പ്രധാന ബലിമണ്ഡപത്തിലും താത്ക്കാലിക ബലിപ്പുരകളിലുമായി പതിനായിരങ്ങള്‍ ബലിയര്‍പ്പിച്ച് ആത്മശാന്തി നേടും. മാറനല്ലൂരിലെ അരുവിക്കരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നെയ്യാറിലെ പുണ്യതീര്‍ത്ഥത്തിലാണ് ഇവിടെ തര്‍പ്പണം. ശ്രീനാരായണ ഗുരുദേവപ്രതിഷ്ഠയുള്ള അരുവിപ്പുറം മഠത്തിലും ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കുണ്ടമണ്‍കടവ് ദേവീക്ഷേത്രം, പൊഴിയൂര്‍ പൊഴിക്കര, ആര്യനാട് ആനന്ദേശ്വരം, എന്നിവിടങ്ങളിലെല്ലാം ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബലിയര്‍പ്പിക്കാനെത്തുന്ന വിശ്വാസികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പൂജയ്ക്കുള്ള സാധനങ്ങളും പ്രധാന വഴിപാടായ തിലഹോമത്തിനുള്ള സൗകര്യവും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി പോലീസ് സേനയും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ക്കായി ക്ഷേത്ര ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായവും ക്രമീകരിച്ചിട്ടുണ്ട്. ബലിതര്‍പ്പണത്തിനു എത്തുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകും. അഗ്നിശമനസേനയുടെ സേവനവും പലയിടത്തും ഒരുക്കിയിട്ടുണ്ട്.
കര്‍ക്കടക വാവ് പ്രമാണിച്ച് തൃക്കണ്ണാപുരം ശിവക്ഷേത്രകടവ്, കിളമാനൂര്‍ മഹാദേവക്ഷേത്ര കടവ്, കാലടി, ചെറുതേരി, കല്ലുവരമ്പ്, കൊങ്ങപ്പള്ളി, തിരുവല്ലം, തമലം എന്നീ ക്ഷേത്ര സ്നാനങ്ങളില് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബലി തര്പ്പണത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഭക്തജനങ്ങളുടെ സേവനത്തിനും സുരക്ഷയ്ക്കും വൈദ്യസഹായത്തിനും കുടിവെള്ള വിതരണത്തിനും നിയന്ത്രണത്തിനുമായി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ സജ്ജമായതായി സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.
കര്‍ക്കിടക വാവുബലിക്കായി ചെറുതേരി മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2 ന് പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്ര കടവില്‍ ബലിതര്‍പ്പണം ആരംഭിക്കും. കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുതേരി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് നരേഷ്, സെക്രട്ടറി ശ്രീജിത് എന്നിവര്‍ അറിയിച്ചു.
കേരള ക്ഷേത്ര സംരക്ഷണസമിതി ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ മേപ്പൂക്കട മലയിന്‍കീഴ് കുറ്റിക്കാട് ശ്രീ ശാസ്താ ക്ഷേത്രത്തില്‍ ആണ്ടുതോറും നടത്തിവരുന്ന കര്‍ക്കടക വാവുബലി ഈ വര്‍ഷവും ക്ഷേത്ര ആചാരപ്രകാരം 2ന് വെളുപ്പിന് 5 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ നടക്കും. ബലി തര്‍പ്പണം ചെയ്യുവാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാവുബലി പ്രമാണിച്ച് നന്ദിയോട് പച്ച ശ്രീധര്‍മ്മശാസ്താക്ഷേത്ര സമീപം പയറ്റടി കടവില്‍ പുലര്‍ച്ചെ 4 മണി മുതല്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ശ്രീജയദേവന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടന്ന് ക്ഷേത്ര ഉപദേശക ഭാരവാഹികള്‍ അറിയിച്ചു
കുടപ്പനക്കുന്ന് ആര്യങ്കാവ് മുളയറത്തല തപോവനം സിദ്ധാശ്രമത്തില്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ 2ന് കര്‍ക്കടകവാവുദിവസം രാവിലെ 6ന് പൂര്‍ണ ബലിപൂജ ഉണ്ടായിരിക്കും. രജിസ്ട്രേഷന് 0471-2730640 നമ്പരില്‍ ബന്ധപ്പെടാം.
കര്‍ക്കിടക വാവുബലിക്കായി ചെറുതേരി മഹാദേവ ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെ നാലു മുതല്‍ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം ആരംഭിക്കും. കേരള ക്ഷേത്രസംരക്ഷണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുതേരി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അമൃതാനന്ദമയി മഠം കരമനയാറ്റിലെ അമൃതതീര്ത്ഥത്തില് 2ന് രാവിലെ 5 മുതല്‍ 7 മണി വരെ പിതൃതര്‍പ്പണത്തിനും വാവുബലിയ്ക്കും സൗകര്യം ഒരുക്കുന്നു. ഒരേ ശിലയില്‍ ശിവന്, ശക്തി, ഗണപതി, മുരുകന് എന്നിങ്ങനെ ശിവകുടുംബത്തെ ശ്രീമാതാ അമൃതാനന്ദമയി പ്രതിഷ്ഠിച്ചിട്ടുള്ള ദക്ഷിണകേരളത്തിലെ ഏകക്ഷേത്രമായ ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ തിലഹോമത്തിനും സൗകര്യമുണ്ടായിരിക്കും. പിതൃബലിതര്പ്പണത്തിന്റെ തത്വവും മന്ത്രതാല്പര്യവും വിശദീകരിച്ച് ചെയ്യുന്ന ശ്രാദ്ധകര്‍മ്മങ്ങള്‍ക്ക് അരമണിക്കൂറില്‍ കുറയാതെ സമയം എടുക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുക. 0471-2490140, 9447303966. അമൃതപുരിയിലും രാവിലെ 10 മണി വരെ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.(0476-2895940).
അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തോടനുബന്ധിച്ച് മുല്ലൂര്‍ കടല്‍ത്തീരത്ത് ഡ്രഡ്ജിങ് മൂലം ആഴം വളരെ വര്‍ദ്ധിച്ചതിനാല്‍ വാവുബലി കര്‍മ്മങ്ങള്‍ക്ക് മുല്ലൂര്‍ നാഗരാജദേവ ക്ഷേത്രത്തിന് തെക്കുവശം കരിക്കാത്തി ബീച്ചില്‍ (കരിക്കാത്തി കടല്‍തീരം) വിപുലമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. കരിക്കാത്തി ബീച്ചിന് സമീപം വാഹനഗതാഗതസൗകര്യവും വെളിച്ചവും വാഹനപാര്‍ക്കിങ് സൗകര്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: