കോഴിക്കോട്: കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പിണറായിയുടെ പോലീസ് വേട്ടയാടി. കസ്റ്റഡിയില്‍ എടുത്തും കൈയേറ്റം ചെയ്തും അസഭ്യവര്‍ഷം നടത്തിയും മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മാര്‍ക്സിസ്റ്റ് ഭരണകൂടം അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കി. മാധ്യമ സ്വാതന്ത്ര്യം വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ചട്ടുകമായാണ് ഇന്നലെ പോലീസ് പ്രവര്‍ത്തിച്ചത്.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വി.എസ്. അച്യുതാനന്ദന് നല്കിയ ഹര്‍ജി ഇന്നലെ കോഴിക്കോട്ട് ഒന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. ഇതിന്റെ വാര്‍ത്തയ്ക്ക് കോടതിവളപ്പിലെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തെയാണ് ടൗണ്‍ പോലീസ് എസ്ഐ വിമോദിന്റെ നേതൃത്വത്തില്‍ വേട്ടയാടിയത്. രാവിലെ 10 മണിയോടെയാണ് തുടക്കം. ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് എസ്. ബിനുരാജ്, ക്യാമറാമാന് കെ. അഭിലാഷ്, തത്സമയ സംപ്രേക്ഷണ വാഹന (ഡിഎന്ജിസി) ഓപ്പറേറ്റര്‍മാരായ അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവര്‍ക്ക് നേരെയാണ് പോലീസ് അതിക്രമം അഴിച്ചുവിട്ടത്.
മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ജില്ലാ ജഡ്ജിന്റെ ഉത്തരവുണ്ടെന്ന് ആക്രോശിച്ചായിരുന്നു കൈയേറ്റം. ഉത്തരവുണ്ടെങ്കില്‍ പുറത്തുപോകാമെന്ന മറുപടി കേള്‍ക്കാതെ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ബിനുരാജിനെ കോളറില്‍ തൂക്കി പോലീസ് വണ്ടിയിലേക്കു തള്ളി. പോലീസ് സംഘം ക്യാമറയും തത്സമയ സംപ്രേക്ഷണ വാഹനവും ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ മറ്റു മാധ്യമപ്രവര്‍ത്തകരോടും കെയുഡബ്ല്യുജെ ജില്ലാ-സംസ്ഥാന ഭാരവാഹികളോടും എസ്ഐയും പോലീസുകാരും അസഭ്യവര്‍ഷം ചൊരിഞ്ഞു.
അഡീഷണല്‍ എസിപി പി.കെ. രാജു, സ്പെഷ്യല്‍ ബ്രാഞ്ച് എസി എം.പി. പ്രേമദാസ്, കസബ സിഐ പ്രമോദ് എന്നിവരെത്തിയാണ് രംഗം ശാന്തമാക്കിയത്. കെയുഡബ്ല്യുജെ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ കസ്റ്റഡിയില്‍ എടുത്തവരെ വിടാനും ക്യാമറ തിരികെ നല്‍കാനും തീരുമാനമായി.
അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്കി. എസ്ഐയെ സസ്പെന്‍ഡ് ചെയ്യാതെ പിരിഞ്ഞുപോവില്ലെന്നും അറിയിച്ചു. തുടര്‍ന്ന് കമ്മീഷണര്‍ ഓഫീസ് വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി. സംഭവമറിഞ്ഞ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അടക്കം നിരവധി പേര് എത്തി.
രാഷ്ട്രീയ കക്ഷി നേതാക്കളും, കെയുഡബ്ല്യുജെ ഭാരവാഹികളും കമ്മീഷണറുമായി വീണ്ടും നടത്തിയ ചര്‍ച്ചയില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ എസ്ഐയെ മാറ്റിനിര്‍ത്താന്‍ തീരുമാനമായി. വൈകീട്ട് ആറ് മണിക്കു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അറിയിച്ചു. തുടര്‍ന്ന് ആഹ്ലാദ പ്രകടനം നടത്തി മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞു.
അധികം വൈകാതെ വീണ്ടും അക്രമണമുണ്ടായി. ഡിഎന്ജിസി വാഹനം എടുക്കാനെത്തിയ ബിനുരാജിനെയും സഹപ്രവര്‍ത്തകരെയും എസ്ഐയുടെ നേതൃത്വത്തില്‍ വലിച്ചിഴച്ച് ടൗണ്‍ സ്റ്റേഷനിലാക്കി.
ഇവരെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് എത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ പോലീസ് നേരിട്ടു. എസ്ഐ വിമോദിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പോലീസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയാണ് പോലീസ് ഉപയോഗിച്ചത്. ആറ് മാസം ജാമ്യമില്ലാതെ ജയിലില്‍ കിടക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന ഭീഷണിയും വിമോദ് ഉയര്‍ത്തി.
മാറ്റിനിര്‍ത്തിയെന്ന് കമ്മീഷണര്‍ ഉറപ്പു നല്കിയ വിമോദിന്റെ നേതൃത്വത്തില്‍ പോലീസ് വീണ്ടും അതിക്രമം കാണിച്ചതില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ ടൗണ്‍ സ്റ്റേഷന്റെ ഗ്രില്ലുകള്‍ പൂട്ടി മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനുള്ളില്‍ അടച്ചിട്ടു.
ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക വിലക്കില്ലെന്ന് രജിസ്ട്രാര്‍
കൊച്ചി: ഹൈക്കോടതിയില്‍ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും ജഡ്ജിമാരുടെ ചേംബറുകളിലും സ്റ്റെനോപൂളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്കുന്ന കാര്യം അതത് ജഡ്ജിമാര്‍ തീരുമാനിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. ഉത്തരവുകളും വിധിന്യായങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കു വേഗത്തില്‍ ലഭിക്കാനുള്ള നടപടികള്‍ മീഡിയ കമ്മിറ്റി പരിശോധിക്കുമെന്നും രജിസ്ട്രാര്‍ ജനറല്‍ അശോക് മേനോന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍, മീഡിയ റൂം തുറക്കുന്ന കാര്യത്തില്‍ പരാമര്‍ശമില്ല.
ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് യോഗത്തില്‍ പങ്കെടുത്തു. ജൂലൈ 19, 20 തീയതികളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തതിനെത്തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിന്റെ ഭാഗമായി മീഡിയ റൂം പൂട്ടി, ജഡ്ജിമാരുടെ ചേംബറിലേക്കും സ്റ്റെനോപൂളിലേക്കും പ്രവേശനം നിഷേധിച്ചു.
കോടതി നടപടി റിപ്പോര്‍ട്ട് ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുന്ന മീഡിയ കമ്മിറ്റി ഹൈക്കോടതി പുനഃസംഘടിപ്പിച്ചു. ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, കെ, സുരേന്ദ്രമോഹന്‍, പി.ആര്. രാമചന്ദ്രമേനോന്‍, സി.കെ. അബ്ദുള്‍ റഹീം എന്നിവര്‍ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: