ചെന്നൈ: ചെന്നൈയില്‍ നിന്ന് പോര്‍ട്ട് ബ്ലെയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേനാ വിമാനത്തിനായി തെരയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രതീക്ഷയുമേകി പുതിയ വിവരം. എഎന്‍-32 വിമാനത്തിലുണ്ടായിരുന്ന എയര്‍മാന്‍ രഘുവീര്‍ വര്‍മയുടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും സജീവമെന്ന് ബന്ധുക്കള്‍. ഫോണിലെ ഇന്റര്‍നെറ്റ് കണക്ഷന് അപകടത്തിനു ശേഷവും പ്രവര്‍ത്തിച്ചു.
വാട്സ്ആപ്പ് അവസാനം അപ്ഡേറ്റ് ചെയ്തത് അപകടം നടന്ന് നാലു ദിവസത്തിനു ശേഷം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയെന്നും അവര്‍ പറയുന്നു. ”ഫോണിലേക്ക് രണ്ടു ദിവസമായി നിരന്തരം വിളിക്കുന്നു. ഇന്നലെ രാവിലെ അല്‍പ്പസമയം റിങ് ചെയ്തു”- ബന്ധുക്കള്‍ പറഞ്ഞു. വിവരം പോര്‍ട്ട് ബ്ലെയറിലെ വ്യോമസേനാ അധികൃതരെയും സിഐഡി വിഭാഗത്തെയും അറിയിച്ചു.
വ്യോമസേന ഉദ്യോഗസ്ഥരെത്തി വിവരം ശേഖരിച്ചു. കോള്‍ ലിസ്റ്റ് പരിശോധിക്കാന്‍ നടപടി തുടങ്ങി. സിഗ്നലുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. രാജസ്ഥാനിലെ ബാര്‍മറിലാണ് രഘുവീര്‍ ജോലിയില്‍ പ്രവേശിച്ചത്. എയര്‍ടെല്‍ കണക്ഷനുള്ള സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അവിടെത്തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: