കർക്കടകം 18,ആഗസ്റ്റ് 2 ന് വീണ്ടും ഒരു കർക്കടക വാവുകൂടി സംജാതമായിരിക്കുന്നു.പലരുടേയും മനസിൽ വല്ലപ്പോഴെങ്കിലും തോന്നിയിട്ടുള്ള ഒന്നാകാം വാവുബലി എന്തിനു വേണ്ടിയെന്നും എന്താണെന്നും.ഒരു ചടങ്ങുപോലെ നാമതു പാലിച്ചു വരുന്നുമുണ്ട്.എന്നാലതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് അറിയാവുന്നവരൊട്ട് പ്രചരിപ്പിക്കുന്നുമില്ല.
ലളിതമായി പറഞ്ഞാൽ ആചാരമല്ല,മറിച്ച് ഒരനുഷ്ഠനാമാണ്.പിതൃക്കൾക്കു വേണ്ടി ചെയ്യുന്ന ഒരു അനുഷ്ഠാനമാണ് വാവുബലി.എല്ലാമാസത്തിലും വാവ് വരുമെങ്കിലും ഏറ്റവും പ്രാധാന്യമർഹിക്കുന്നത് കർക്കടകമാസത്തിലെ വാവിനാണ്.സൂര്യചന്ദ്രന്മാർ ഒരേ രാശിയിൽ വരുന്ന ദിവസമാണ് അമാവാസിയെന്ന കറുത്ത വാവ്. അമാവാസിയിൽ വരുന്ന ബലിക്കാണ് അമാശ്രാദ്ധം എന്നു പറയുന്നത്.കറുത്ത വാവിൽ ആദ്യത്തെ കരണം നാൽക്കാലിയും അടുത്തത് പാമ്പുമാണ്.ഇവരണ്ടും സ്ഥിര കരണങ്ങളായതുകൊണ്ട് ഒരു മുഹൂർത്തത്തിനും നല്ലതല്ല.
എന്നാൽ പിതൃ കർമ്മങ്ങൾക്ക് വളരെയേറെ നല്ലതാണ്.അമാശ്രാദ്ധത്തിൻറെ മറ്റു വകഭേദ കർമ്മങ്ങളാണ് വാവൂട്ടൽ,തർപ്പണം എന്നിവ. ചന്ദ്രമണ്ഡലത്തിൽ നിന്ന് ആ ദിവസം പിതൃക്കൾ സ്വന്തം തലമുറകളെ നോക്കിക്കാണുന്നുവെന്നാണ് വിശ്വാസം.
പിതൃക്കൾക്കായി കർക്കടക വാവുദിവസം ഹൈന്ദവർ ചെയ്യുന്ന മറ്റൊരു കർമ്മമാണ് തർപ്പണമെന്നു മുമ്പ് പറഞ്ഞുവല്ലോ.അരി,പൂവ്,ജലം,എളള് തുടങ്ങിയവയാണ് തർപ്പണം ചെയ്യുന്നത്.സ്വന്തം പിതാവ് മരിച്ചവർക്കു മാത്രമേ തർപ്പണം ചെയ്യാവു എന്നാണ് വിധി.തർപ്പണം ഒരുവന്റെ മൂന്നു തലമുറയിലെ പിതൃക്കൾക്ക് അതായത് പിതാവ്,മുത്തച്ഛൻ,മുതുമുത്തച്ഛൻ,അവരുടെ ഭാര്യമാരോടൊപ്പവുംപിന്നെ മാതൃപിതാവിനും മുത്തച്ചനും മുതുമുത്തച്ഛനും മാത്രമേ ചെയ്യുകയുള്ളു.ഇത് ചെയ്യുന്നത് കറുത്ത വാവ്,ഗ്രഹണം എന്നീ ദിവസങ്ങളിലാണ്.
ശ്രാദ്ധകർമ്മം തർപ്പണവുമായി വ്യത്യാസമുണ്ട്.ശ്രാദ്ധം പിതാവ് മരിച്ചനാൾ വരുന്ന ദിവസമാണ് ചെയ്യേണ്ടത്.എല്ലാമാസത്തിലും കുറുത്ത വാവു ദിവസം പിതൃക്കൾക്കായി തർപ്പണം ചെയ്യാം. എന്നാൽ കർക്കടകമാസത്തിലേയും തുലാമാസത്തിലേയും അമാവാസികൾക്ക് കുടുതൽ പ്രാധാന്യമുണ്ട്.കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ജനങ്ങൾ ഈ നാളുകളിൽ കൂട്ടമായി ചെന്ന് തർപ്പണം ചെയ്യുക പതിവാണ്.
അരി,കറുകപ്പുല്ല്,എളള്,ചെറൂള,തുളസി,വാഴയില എന്നിവയാണ് ബലിയിടലിനായി പിതൃകർമ്മങ്ങൾക്കൊയി ഉപയോഗിക്കുന്നത്.കേരളത്തിൽ കർക്കടകവാവുബലി നിള,പെരിയാർ തുടങ്ങിയ നദി തീരങ്ങളിലും വർക്കല,തിരുവല്ലം,ചെറിയഴീക്കൽ,പറശ്ശിനിക്കടവ്,അഴീക്കോട് തുടങ്ങിയ ദേശങ്ങളിൽ സമുദ്രത്തിലും ബലിതർപ്പണം ചെയ്യാറുണ്ട്.എന്നാൽ എല്ലാ സ്ഥലങ്ങളിലും അരിയും എളളുമാണ് മുഖ്യമായി ഉപയോയിക്കുന്നതെങ്കിൽ ദക്ഷിണകാശിയെന്നറിയപ്പെടുന്ന എറണാകുളം നെട്ടൂരിലെ തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നിവേദ്യമായ വെളളച്ചോറ് വടരൂപത്തിലാണ് ബലിതർപ്പണത്തിനായി ഉപയോഗിക്കുന്നത്.
ഏതു രീതിയിലുളള പിതൃകർമമങ്ങളും ലക്ഷ്യം വെക്കുന്നത് നമുക്ക് ജന്മം നൽകിയ നമ്മുടെ അച്ഛനമ്മമാരേയും അവരുടെ അച്ഛനമ്മമാരേയും പിൻതലമുറക്കാരേയും അനുസ്മരിക്കുക എന്നതാണ്.നമുക്ക് മനുഷ്യ ജന്മം ലഭിച്ചതിന് ആ പൂർവ്വികരോട് പ്രായോഗിക ചടങ്ങുകളിലൂടെ സ്നേഹ ബഹുമാനാദരവ് കാട്ടിക്കൊടുക്കുകയും സ്മരണ പുതുക്കുകയുമാണ് ചെയ്യുന്നത്.
അതുമൂലം തലമുറകൾ തമ്മിൽ ആത്മീയ ബന്ധം ഉറപ്പിക്കാൻ കഴിയുന്നു.പിതൃക്കളോട് അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുമ്പോൾ പിതൃക്കൾക്ക് തന്റെ മക്കൾ നേർവഴിക്കാണ് പോകുന്നതെന്ന തോന്നൽ ഉണ്ടാകുന്നു.ഇതാണ് പിതൃകർമ്മത്തിന്റെ സന്ദേശം.ഈ നന്മ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ജീവിതം പൂർണ്ണ വിജയം വരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നമ്മൾ പെരുമാറുന്നതുപോലെ നമ്മുടെ പിൻഗാമികളും പിന്തുടരുമെന്ന വിശ്വാസം നമ്മുടെ മനസ്സിലും വളരുവാൻ ഇത് ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: