തൊടുപുഴ: നഗരത്തിലെ പ്രധാന ഇടങ്ങളിലും വളവുകളിലും കുഴി രൂപപെട്ടത് യാത്രക്കാരെ വട്ടം ചുറ്റിക്കുന്നു. ചാഴികാട്ട് ഹോസ്പിറ്റല്‍ ജംഗ്ഷന്, തൊടുപുഴ മിനിസിവില്‍ സ്റ്റേഷന് സമീപം, പഴയ കെഎസ്ആര്‍ടിസി ജംഗ്ഷന്, മങ്ങാട്ടുകവല മുതലക്കോടം റോഡിന്റെ ഒരു വശം, കാഞ്ഞിരമറ്റം ബൈപ്പാസ്, കാരിക്കോട് താലൂക്ക് ആശുപത്രി ജംഗ്ഷന് എന്നിവിടങ്ങളിലാണ് കെണിയായി കുഴികള്‍ രൂപപെട്ടിരിക്കുന്നത്. ഇവിടങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നത് കാല്‍നട യാത്രക്കാരെയും വലയ്ക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ ചാടി ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അടുത്തിടെ മങ്ങാട്ടുകവല-മുതലക്കോടെ റൂട്ടില്‍ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചിരുന്നു. വട്ടം മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് വലിയ അപകടം ഉണ്ടാകാതെ രക്ഷപെട്ടത്. തുടര്‍ന്ന് ഒരാഴ്ച മുന്‍പ് നഗരത്തില്‍ വിവിധയിടങ്ങളില്‍ കുഴികളടച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാപക്കം ഇവ പഴയതിലും വലിയ കുഴികളായി മാറി. മങ്ങാട്ടുകല- മുതലക്കോടം റോഡില്‍ വളവിലായുള്ള കുഴികളില്‍ നിരവധി വാഹനങ്ങളാണ് കുരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പൈപ്പ് മാറിയിടുന്നതിനായി വാട്ടര്‍ അതോറിട്ടി കുഴിയെടുത്തിരുന്നു. പിന്നീട് ഇത് ടാര്‍ ചെയ്തെങ്കിലും മഴ ആരംഭിച്ചതോടെ കുഴി വീണ്ടും രൂപപെടുകയായിരുന്നു. റോഡരികിനോട് ചേര്‍ന്നുള്ള കുഴിയില്‍ രാത്രിക്കാലങ്ങളിലാണ് അപകടങ്ങളിലേറെയും. മഴ പെയ്യുമ്പോള്‍ കുഴികള്‍ ശ്രദ്ധയില്‍പെടാത്തതാണ് അപകടകാരണം. ചാഴികാട് ജംഗ്ഷനിലെ കുഴികള്‍ ആശുപത്രിയിലെത്തുന്നവരെയും വലയ്ക്കുകയാണ്. കാരിക്കോട് ആശുപത്രി ജംഗ്ഷനിലെ കുഴിയില്‍ നിരവധി ഇരുചക്ര വാഹനങ്ങളാണ് കുരുങ്ങുന്നത്. മഴ ആരംഭിച്ചതോടെ നഗരത്തിലെ റോഡുകളിലെ അപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: