അത്ലറ്റിക്സിൽ മാരത്തൺ തുടങ്ങാനൊരു കാരണമുണ്ട്. ഗ്രീക്ക് സന്ദേശവാഹകനായിരുന്ന ഫിഡിപ്പിഡിസിനെക്കുറിച്ചുള്ള കഥയിൽ നിന്നാണ് മാരത്തൺ എന്ന പേരുണ്ടായത്. ഗ്രീക്ക് ചരിത്രത്തിലെ വീരയോദ്ധാവായിരുന്നു പ്രൊഫഷണൽ റണ്ണർ കൂടിയായ അദ്ദേഹം. ബിസി 490-ലെ ‘മാരത്തൺ യുദ്ധ’ത്തിൽ പേർഷ്യക്കാരെ തോൽപ്പിച്ച് ഗ്രീക്കുകാർ വിജയം നേടി എന്ന വാർത്ത അറിയിക്കാനായി അദ്ദേഹം ഗ്രീസിലെി ഏതൻസ് വരെ ഓടി. ”ഞങ്ങൾ ജയിച്ചിരിക്കുന്നു” എന്ന വാർത്ത ഗ്രീക്ക് ജനതയെ അറിയിച്ച ഉടൻ തന്നെ അദ്ദേഹം കുഴഞ്ഞുവീഴുകയും അധികം വൈകാതെ മരിക്കുകയും ചെയ്തുവത്രെ.
ഇതാണ് മാരത്തണിന്റെ തുടക്കമെന്നാണ് വിശ്വാസം.
എന്നാൽ, ഇതിനൊന്നും വ്യക്തമായ രേഖകളില്ല. ഗ്രീക്കുകാരുടെ ഒരു വിശ്വാസം മാത്രമാണിത്. ചരിത്രകാരനായ ഹെറോഡോട്ടസ് ബിസി അഞ്ചാം നൂറ്റാണ്ടിൽ ഇതേക്കുറിച്ച് ചില സൂചനകൾ നൽകിയെന്നു മാത്രം.
1894 വരെ ആധുനിക ഒളിമ്പിക്സ് തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചനാ യോഗത്തിൽ ഫ്രഞ്ചുകാരനായ മൈക്കൽ ബ്രീൽ ആയിരുന്നു ദീർഘദൂര ഓട്ടത്തെക്കുറിച്ച് പറഞ്ഞതും അത് മത്സരയിനമാക്കണമെന്ന് ആവശ്യപ്പെട്ടതും. ജേതാവിന് ഒരു സ്വർണക്കപ്പും അദ്ദേഹം വാഗ്ദാനം ചെയ്തു. ബാരൺ പിയറി ഡി ക്യുബർട്ടിൻ അത് ആതൻസ് ഒളിമ്പിക്സ് ഓർഗനൈസിങ് കമ്മറ്റിയുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് അത് അംഗീകരിക്കപ്പെട്ടു. ഗ്രീക്ക് ജനതക്ക് ആവേശവുമായി.
മാരത്തോൺ നഗരത്തിൽ നിന്ന് ഏതൻസ് വരെയുള്ള ഏകദേശം 40 കിലോമീറ്ററായിരുന്നു ഓട്ടത്തിന്റെ ദൂരം. 1896 മുതലുള്ള ആധുനിക ഒളിമ്പിക്സ് മത്സരങ്ങളിലെ ഒരിനമായി മാറി മാരത്തൺ. 1921 വരെ അതിന്റ നിശ്ചിത ദൂരം വ്യവസ്ഥപ്പെടുത്തിയിരുന്നില്ല. ഓരോ വർഷവും 800 ലധികം പ്രധാന മാരത്തൺ മത്സരങ്ങൾ ലോകത്തിന്റെ വിവിധകോണുകളിൽ നടന്നുവരുന്നു. വലിയ മാരത്തൺ മത്സരങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കാറുമുണ്ട്.
1896 ഏപ്രിൽ 10 നാണ് ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ മാരത്തണിന്റെ തുടക്കം. അഞ്ച് രാജ്യങ്ങളിൽ നിന്നായി 17 താരങ്ങൾ പങ്കെടുത്തു. ഓട്ടക്കാരൊക്കെ മാരത്തൺ ബ്രിഡ്ജിൽ ഒത്തുകൂടി. സ്റ്റാർട്ടർ മേജർ പപ്പാഡിയമെന്റോ പോളസീന്റെ വക പിന്നെ നിർദ്ദേശങ്ങളായി. പിന്നെ വെടിപൊട്ടി. വഴിയോരങ്ങളിൽ ആർത്തുവിളിച്ചുകൊണ്ട് കാണികൾ അതൊരു ആഘോഷമാക്കിമാറ്റി.
മത്സരം പുരോഗമിക്കുന്നതിനിനുസരിച്ച് സൈക്കിളിലും കുതിരപ്പുറത്തുമൊക്കെയായി സന്ദേശവാഹകർ വാർത്ത അപ്പപ്പോൾ സ്റ്റേഡിയത്തിലുമെത്തിച്ചു.
എല്ലാവർക്കും അറിയേണ്ട് ഒന്നു മാത്രം. ആരാണ് മുന്നിൽ. ആരാണ് മുന്നിട്ടു നിൽക്കുന്നത്? സ്റ്റേഡിയത്തിലും അതിനു ചുറ്റുമായി കാതോർത്തിരുന്നത് ഒരുലക്ഷം കാണികൾ. തുടക്കത്തിൽ ഫഌക്കായിരുന്നു മുന്നിൽ. അതുകേട്ടതോടെ ഗ്രീക്ക് ജനതയുടെ മുഖം മ്ലാനമായി. എന്നാൽ, മൂന്ന് കിലോമീറ്റർ ബാക്കിനിൽക്കേ ഫ്ളാക്ക് പിന്മാറി. പിന്നീട് മുന്നിലോടിയത് ഒരു ഗ്രീക്കുകാരൻ. ഒടുവിൽ ഫിനിഷിങ്ങിനായി അയാൾ സ്റ്റേഡിയത്തിലെത്തി. പേര് സ്പിരിഡൺ ലൂയിസ്. ഫിനിഷ് ലൈൻ കടന്നതും ഗ്രീസിലെ രാജകുമാരനും രാജ്ഞിയും അയാളെ അനുകൂലിക്കാനായി ഓടിയെത്തി. ഒരുഭാഗത്ത് തളർന്നവശനായ ലൂയിസ്. മറുഭാഗത്ത് ആനന്ദംകൊണ്ട് തുള്ളിച്ചാടുന്ന ജോർജ് രാജാവ്. കളിക്കളത്തിൽ അതൊരു അപൂർവ്വ കാഴ്ചയായി.
ഒരു സ്പോർട്സ്മാന് അഭിമാനം പകരുന്ന നിമിഷങ്ങൾ. പിന്നെ ചുംബനങ്ങൾകൊണ്ടും അഭിനന്ദനങ്ങൾ കൊണ്ടും ലൂയിസ് വീർപ്പുമുട്ടിപ്പോയ മണിക്കൂറുകൾ. ഡ്രസിങ് റൂമിലേക്ക് ലൂയിസിനെ കൊണ്ടുപോയത് ആരാധകർ തോളിലേറ്റിയാണ്. 2.58.50 മണിക്കൂറിലായിരുന്നു ലൂയിസ് മാരത്തൺ ഫിനിഷ് ചെയ്തത്. പിന്നീട് ഏഴു മിനിറ്റ് കഴിഞ്ഞാണ് രണ്ടാം സ്ഥാനക്കാരൻ ഫിനിഷ് ചെയ്തത്. അദ്ദേഹവും ഒരു ഗ്രീക്കുകാരൻ തന്നെ. ചാരിലോസ് വാസിലക്കോസ്.
ഗ്രീക്ക് ജനതയ്ക്ക് അഭിമാനം പകർന്ന സ്പിരിഡൺ ലൂയിസ് അവരുടെ വീരനായകനായി മാറി. ഇതിഹാസതാരമായി. ലൂയിസിനെക്കുറിച്ച് ആർക്കും ഒന്നും വ്യക്തമായി അറിഞ്ഞുകൂടായിരുന്നു. ദരിദ്രനായ ഒരു ആട്ടിടയനായിരുന്നു, കർഷകനായിരുന്നു അതല്ല ഒരു സൈനികനായിരുന്നു എന്നും പോസ്റ്റ് ഓഫീസ് സന്ദേശവാഹകനായിരുന്നു ലൂയിസ് എന്നും പറയപ്പെടുന്നു. ഒളിമ്പിക് വിജയത്തിനുശേഷം സ്റ്റേഡിയത്തിൽവെച്ച് തന്റെ സമ്മാനം സ്വീകരിച്ചതിനുശേഷം ഉടൻ തന്നെ ലൂയിസ് ഗ്രാമത്തിലേക്ക് മടങ്ങി ഒരു സാധാരണക്കാരനെപ്പോലെ.
മാരത്തൺ വിജയത്തിനുശേഷം ലൂയിസിന് സമ്മാനങ്ങൾ വാരിക്കൊടുക്കാൻ ഗ്രീക്ക് ജനത തയ്യാറായി. അതിശയിപ്പിക്കുന്നതാണ് വാഗ്ദാനങ്ങൾ. സ്വർണം, വാച്ച്, വൈൻ, ഫ്രീയായി മുടിവെട്ട്, ജീവിതകാലം മുഴുവൻ ഭക്ഷണം, വസ്ത്രങ്ങൾ, മാസത്തിൽ സ്റ്റൈപ്പന്റ്, അതിശയമെന്നുപറയട്ടെ, ലൂയിസ് ഇത്തരം വാഗ്ദാനങ്ങളൊന്നും സ്വീകരിക്കാനിഷ്ടപ്പെട്ടില്ല. ഒരൊറ്റ കാര്യമൊഴികെ. ഒരു കുതിരവണ്ടി അദ്ദേഹം സ്വീകരിച്ചു. തന്റെ ഗ്രാമത്തിൽ അകലെനിന്ന് വെള്ളമെത്തിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തോടെയാണത്.
1936-ൽ ബെർലിനിൽ ഒളിംപിക്സ് നടക്കുേമ്പാൾ ഹിറ്റ്ലർ, ലൂയിസിനെ ക്ഷണിച്ചുവരുത്തി ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. 1940 മാർച്ച് 26ന് തന്റെ 67-ാം വയസിൽ അദ്ദേഹം അന്തരിച്ചു.
ഇതിനിടയിൽ മറ്റൊരു സംഭവമുണ്ടായി. ഒരു ജനത മുഴുവൻ അംഗീകരിച്ച ഒരു വാക്ക്. ഗ്രീക്ക് ഭാഷയിൽ ഉടലെടുത്തതാണത്. ‘എഗിനെ ലൂയിസ്’ എന്ന വാക്ക് അവർ ഗ്രീക്ക് ഭാഷയിൽ എഴുതിച്ചേർത്തു. ‘ലൂയിസിനെപ്പോലെയാവുക’ എന്നാണ് അതിനർത്ഥം. വേഗത്തിലോടുകയെന്നും അതിന് ഭാഷ്യമുണ്ടായി. അങ്ങനെ ഒരൊറ്റ ഓട്ടത്തിലൂടെ, ഉജ്ജ്വലമായ വിജയത്തിലൂടെ, സ്പിരിഡൺ ലൂയിസ് ഒളിമ്പിക് മേളയിലെ തിളങ്ങുന്ന താരമായി.
മാരത്തണിൽ ഒളിമ്പിക്സിന്റെ ചരിത്രത്തിൽ രണ്ട് തവണ സ്വർണം നേടിയ രണ്ടേ രണ്ടു പേരേ ഉള്ളൂ. 1960, 64 ഒളിമ്പിക്സുകളിൽ എത്യോപ്യക്കാരനായ അബേബ് ബിക്കിലിയയും, 1976, 80 ഒളിമ്പിക്സുകളിൽ കിഴക്കൻ ജർമ്മനിയുടെ വഌഡിമിർ സെർപിൻസ്കിയും. ബിക്കിലിയയാണ് ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ആഫ്രിക്കൻ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: