ആവശ്യത്തിന് സിമന്റ് ചേര്‍ക്കാതെയും കമ്പി ചേര്‍ക്കാതെയും മണല്‍ ചേര്‍ക്കാതെയും ലാഭം നോക്കി മാത്രം ബലമില്ലാത്ത കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മാണരംഗത്ത് ഒട്ടും നൈപുണ്യമില്ലാത്തവരെക്കൊണ്ട് കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങള്‍ നിലംപൊത്തുന്നത് പതിവുകാഴ്ചയായി മാറിയിരിക്കുന്നു. നിരപരാധികളായ ആളുകള്‍ പൊളിഞ്ഞുവീഴുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട് അതിദാരുണമായി മരണമടയുന്നത് നിത്യസംഭവങ്ങളാണ്.
ഇത്തരം അപകടങ്ങളില്‍ പരിക്ക് പറ്റുന്ന ബഹുഭൂരിപക്ഷത്തിനും സാധാരണ തുടര്‍ന്നുള്ള ജീവിതം നരകതുല്യമായിത്തീരുന്നു. വീടുകളിലെ ഏക വരുമാനസ്രോതസ്സുകളായ സ്ത്രീകളും പുരുഷന്മാരും കെട്ടിടദുരന്തങ്ങളുടെ ഇരകളാകുന്നതോടെ കുടുംബങ്ങള്‍ വഴിയാധാരമാകുന്ന ഒട്ടനവധി സംഭവങ്ങള്‍ കേരളത്തിലും ഭാരതത്തിലും നടക്കുന്നു.
ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും അന്വേഷണങ്ങളും അറസ്റ്റുമൊക്കെ ഉണ്ടാകും. ദിവസങ്ങള്‍ കഴിയുന്നതോടെ കെട്ടിടനിര്‍മ്മാതാക്കളും എന്‍ജിനീയര്‍മാരും ഉത്തരവാദിത്വങ്ങളില്‍നിന്നും തടിയൂരിയിരിക്കും. അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കാണാറില്ല. പണമുണ്ടാക്കുവാനുള്ള വ്യഗ്രതയില്‍ അപരന്റെ ജീവന് ഒട്ടും വിലകല്‍പ്പിക്കാത്ത സമൂഹമായി പ്രാദേശിക സംരംഭകര്‍ മാറിക്കൊണ്ടിരിക്കുന്നു. എല്ലാം ശരിയായ രീതിയില്‍ ചേര്‍ത്ത് ബലമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരും ഭരണവര്‍ഗ്ഗവും അഴിമതിയില്‍ മുങ്ങിപ്പോയിരിക്കുന്നു.
അതോടെ നിലംപൊത്തുന്ന കെട്ടിടങ്ങളുടെ എണ്ണം പെരുകിയിരിക്കുന്നു.
2016 ജൂലായ് 12 ന് കോഴിക്കോട്-മൈസൂര്‍ നാഷണല്‍ ഹൈവേ 212 ല്‍ വയനാട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപം പണിതുകൊണ്ടിരുന്ന അഞ്ചുനില കെട്ടിടം നിലംപൊത്തിയത് വെളുപ്പിന് 4.30 നായിരുന്നു. അതുകൊണ്ടുമാത്രം സമീപവാസികളും പണിക്കാരും രക്ഷപ്പെട്ടു. വയനാട് കളക്ടര്‍ അശാസ്ത്രീയ നിര്‍മ്മിതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടുകഴിഞ്ഞു.
പരിസ്ഥിതിലോലപ്രദേശത്ത് നടന്നിരുന്ന കെട്ടിടനിര്‍മ്മാണത്തിന് അനുമതി ലഭിച്ചതുമുതല്‍ കെട്ടിടനിര്‍മ്മാണത്തിലെ അപാകതകള്‍വരെ അന്വേഷിക്കുവാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും നടപടി തുടങ്ങി. റിപ്പോര്‍ട്ട് പുറത്തുവരികയോ കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്നൊന്നും ജനങ്ങള്‍ വിചാരിക്കുന്നില്ല. എല്ലാം ചടങ്ങുകള്‍പോലെ നടക്കുമെന്നുമാത്രം!
കോട്ടയം താഴത്തങ്ങാടിയിലെ സര്‍ക്കാര്‍ യുപി സ്കൂള്‍ മഴനനഞ്ഞ് കുതിര്ന്നുവീണത് രാവിലെ 9.30 നായിരുന്നെങ്കിലും ഹെഡ്മാസ്റ്ററുടെയും പാചകക്കാരിയുടെയും സമയോചിതമായ ഇടപെടല്‍മൂലം രക്ഷപ്പെട്ടത് അഞ്ച് അംഗന്‍വാടി കുട്ടികളാണ്. 1969 ല്‍ പണിതീര്‍ത്ത സ്കൂള്‍ നടത്തിവന്നിരുന്നത് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റാണ്. 2016 മെയ് 15 ന് ആന്ധ്രയിലെ വിജയവാഡയില്‍ നിര്‍മ്മാണത്തിലിരുന്ന ബഹുനിലകെട്ടിടം തകര്‍ന്നുവീണ് മരിച്ചത് ഏഴുപേരാണ്. മരിച്ചവരെല്ലാം കെട്ടിടനിര്മ്മാണത്തൊഴിലാളികളായിരുന്നു. നഗരത്തിലെ ലക്ഷ്മീപുരത്ത് നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടമായിരുന്നു അത്.
ലോകത്തെ ഞെട്ടിച്ച കെട്ടിടദുരന്തമുണ്ടായത് തായ്ലാന്റിലെ റോയല്‍പ്ലാസ ഹോട്ടല്‍ തകര്‍ന്നപ്പോഴാണ്. 1993 ല്‍ നടന്ന ദുരന്തത്തില്‍ മരിച്ചത് 137 പേരാണ്. അന്ന് 227 പേര്‍ക്ക് പരിക്കുപറ്റിയിരുന്നു.
പഴക്കവും നിര്‍മ്മാണത്തിലെ അഴിമതിയുമാണ് കെട്ടിടം തകരുവാന്‍ ഇടയായതെന്ന് വിലയിരുത്തപ്പെട്ടു. ചെന്നൈയിലും ദല്‍ഹിയിലുമുണ്ടായ കെട്ടിടദുരന്തങ്ങളുടെ കാരണം ബേസ്മെന്റിന് (ഫൗണ്ടേഷന്) വിലകുറഞ്ഞ നിര്‍മ്മാണസാമഗ്രികള്‍ ഗുണനിലവാരം വിലയിരുത്താതെ ഉപയോഗിച്ചതിനാലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിര്‍മ്മാണത്തിലെ വൈകല്യങ്ങളും നിയമലംഘനങ്ങളും കണക്കിലെടുത്ത് നവിമുംബൈയില്‍ 450 ദുര്‍ബ്ബലമായ കെട്ടിടങ്ങള്‍ക്ക് 2016 ഏപ്രില്‍ മാസത്തില്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. സൂററ്റ് നഗരത്തില്‍ 40 കെട്ടിടങ്ങള്‍ക്ക് പൊളിച്ചുകളയല്‍ നോട്ടീസ് നല്കി.
കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളിലെ കെട്ടിടദുരന്തങ്ങള്ക്കെല്ലാം കാരണങ്ങള്‍ ഏകരൂപത്തിലുള്ളതാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇവിടെയെല്ലാം തകര്‍ന്നത് ദുര്‍ബലമായി പണിതീര്‍ത്ത കെട്ടിടങ്ങളാണ്. നിര്‍മ്മാണവസ്തുക്കള്‍ക്ക് കെട്ടിടത്തിന്റെ ലോഡ് വഹിക്കാനുള്ള ബലമുണ്ടായിരുന്നില്ലെന്നതാണ് പരമാര്‍ത്ഥം.
ക്രിട്ടിക്കല്‍ സ്ട്രെസ്സ് പലപ്പോഴും താങ്ങാവുന്നതിലേറെയായതായിരുന്നു കെട്ടിടങ്ങളുടെ തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിര്‍മ്മാണവസ്തുക്കളുടെ ആകൃതി, വലിപ്പം, ഗുണനിലവാരം എന്നിവ തകര്‍ന്ന കെട്ടിടങ്ങള്‍ക്കൊന്നും കണക്കിലെടുത്തിരുന്നില്ല. എല്ലായിടത്തും അമിതമര്ദ്ദത്തിന് കെട്ടിടങ്ങള്‍ വിധേയമായപ്പോഴാണ് ദുരന്തങ്ങളെല്ലാം സംഭവിച്ചത് എന്നതാണ് കൗതുകകരമായിട്ടുള്ളത്. നിര്‍മ്മാണവസ്തുക്കളുടെ തെരഞ്ഞെടുപ്പ്, അവയുടെ ജ്യോമട്രി എന്നിവയും മര്‍ദ്ദംമൂലമുണ്ടാകുന്ന വിള്ളലുകളുടെ ആക്കംകൂട്ടി. ഇത് സാധാരണ വഹിക്കാവുന്ന ഭാരംപോലും വഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കുന്നു.
നിര്‍മാണത്തിലെ അപാകതകള്‍ കെട്ടിടങ്ങള്‍ നിലംപതിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കെട്ടിടനിര്‍മ്മാണത്തിലെ നൈപുണ്യം ഒരു പ്രധാന ഘടകമാണ്. പണിയറിയാത്തവരെക്കൊണ്ട് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളാണ് അപകടങ്ങളില്‍പ്പെടുന്നതില്‍ ഏറെയും. കേടുവന്നതും ഗുണനിലവാരം തീരെ ഇല്ലാത്തതും നിര്‍മ്മാണത്തില്‍ അപാകതയുള്ളതുമായ നിര്‍മ്മാണസാമഗ്രികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കെട്ടിടങ്ങള്‍ അപകടഭീഷണിയിലാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര മുന്‍കരുതല്‍ നല്‍കാത്തത് ബഹുനില കെട്ടിടങ്ങളുടെ ശക്തി ക്ഷയിപ്പിക്കും.
ഭൂചലനം, പൊട്ടിത്തെറികള്‍, മര്‍ദ്ദം, സ്ഫോടനങ്ങള്‍, അമിതഭാരം എന്നീ പ്രതീക്ഷിക്കാത്ത ബാഹ്യപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ വേണ്ടത്ര മുന്‍കരുതലുകളുടെ അഭാവം പലപ്പോഴും കെട്ടിടദുരന്തങ്ങള്ക്ക് കാരണമാകുമത്രെ!
സിമന്റും കമ്പിയുമായി ഉറയ്ക്കുവാന്‍ വേണ്ട സമയം നല്‍കാതെയും, കൂടുതല്‍ ഭാരം വഹിക്കേണ്ട അവസരം പ്രതീക്ഷിക്കാതെ ഉണ്ടാകുമ്പോള്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴും. 2009 ജനുവരി 14 ന് ബെംഗളൂരുവില്‍ പ്രസ്റ്റീജ് ശാന്തിനികേതന്‍ 16 നില കെട്ടിടം തകര്‍ന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കാനായി പ്രധാന നിര്മ്മാണസാമഗ്രികളില്പോലും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച വരുത്തിയെന്നതാണ്. ഇത് കെട്ടിടത്തിന്റെ ബലക്ഷയത്തില്‍ കലാശിച്ചു.
പരിചയക്കുറവുള്ള എന്‍ജിനീയര്‍മാര്‍ മേല്‍നോട്ടം വഹിക്കുന്ന പല കെട്ടിടങ്ങളുടെയും സന്തുലിതാവസ്ഥയില്പോലും കോട്ടംവരുന്നുണ്ടെന്നതാണ് സത്യം. സിമന്റ് സെറ്റാകാതെ കൂടുതല്‍ നിലകള്‍ കെട്ടിപ്പൊക്കിയതാണ് ഒറീസയില്‍ ടവര്‍ സിയും അതുപോലുള്ള 25 ടവറുകളും 50 മിനിറ്റില്‍ നിലംപൊത്തുകയും 100 കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയും ചെയ്യുന്നതിന് കാരണമായത്.
ഒരു കെട്ടിടം നിലം പൊത്തുന്നതിന് നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ ഒരു കാരണമോ നിരവധി കാരണങ്ങള്‍ ചേര്‍ന്നോ കെട്ടിടം തകരുന്നതിന് കാരണമായേക്കാം.
തെറ്റായ നിര്‍മ്മാണവസ്തു, ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പണിയറിയാത്ത പണിക്കാര് ഒരുക്കുന്ന കോണ്‍ക്രീറ്റ് മിക്സ്ച്ചര്‍ ഉപയോഗം, കോണ്‍ക്രീറ്റിലെ കമ്പിയുടെ ശരിയായ അനുപാതമില്ലായ്മ, മോശം ഡിസൈന്‍, ഫൗണ്ടേഷന് ഒരുക്കുന്നതിലെ അപാകതകള്‍, ഫൗണ്ടേഷന് കെട്ടിടത്തിന്റെ ശരിയായ ഭാരം ചുമക്കുന്നതിനുള്ള ശക്തിയില്ലായ്മ, മര ഉരുപ്പടികളുടെ ബലക്കുറവ്, ചീഞ്ഞതും ദ്രവിച്ചതും പ്രാണികുത്തിയതുമായ മരങ്ങള്‍ ഉപയോഗിച്ചുള്ള ജനലുകളും കട്ടിലകളും മറ്റു മര ഉല്‍പ്പന്നങ്ങളും കെട്ടിടനിര്മ്മാണത്തില് ഉപയോഗിക്കല്‍, വേണ്ടത്ര കമ്പി ചേര്‍ക്കുന്നതിലെ പിഴവ്, കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളുടെ ചലനസാധ്യതകള്‍ കണക്കിലെടുക്കാതിരിക്കല്, ചുമരിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങള്‍ ഒരുക്കാതിരിക്കല്‍, നിരന്തരമായി ഫൗണ്ടേഷന് വെള്ളപ്പൊക്കത്തിന് വിധേയമാകുക, കെട്ടിടത്തിന്റെ കാലപ്പഴക്കം, പ്ലാസ്റ്ററിങ്ങിലെ അപാകതകള്‍, കെട്ടിടത്തിന്റെ ചോര്‍ച്ച എന്നിവയെല്ലാം കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്നതിന് കാരണമാകാറുണ്ട്.
ഇതുകൂടാതെ പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മ്മിത ദുരന്തങ്ങളം കെട്ടിടങ്ങള്‍ വീഴുന്നതിന് കാരണമാകാം. കേരളത്തിലുണ്ടായ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം മനുഷ്യനിര്‍മ്മിത ദുരന്തമായിരുന്നു. 102 ആളുകള്‍ മരിച്ചതില്‍ ഭൂരിഭാഗം ആളുകളും കെട്ടിടാവശിഷ്ടങ്ങള്‍ തലയില്‍ വീണാണ് മരിച്ചത്. ചില കെട്ടിടങ്ങള്‍ തകരുന്നത് പ്രതീക്ഷിക്കുന്നതില്‍ കൂടുതല്‍ ഭാരം ചുമക്കേണ്ടിവരുമ്പോഴാണ്.
കൂടുതല്‍ നിലകള്‍ പണിയുമ്പോഴുണ്ടാകുന്ന മുന്‍കരുതലുകള്‍ എടുക്കുവാന്‍ നടത്തേണ്ട മണ്ണ് പരിശോധന നടത്താത്തതുകൊണ്ടാണ്.
വിദഗ്ധരുടെ നിരീക്ഷണക്കുറവും വിദഗ്ധരല്ലാത്തവരുടെ അശാസ്ത്രീയ ഇടപെടലുകളുംവരെ കെട്ടിടങ്ങളുടെ ബലക്ഷയത്തിന് കാരണമായേക്കാം. ടൗണ്‍പ്ലാനിങ് അതോറിറ്റികളുടെ നിര്‍ദ്ദേശങ്ങളും കെട്ടിടനിര്‍മ്മാണചട്ടങ്ങളും പാലിക്കപ്പെടാത്തതും നിയമലംഘനങ്ങളിലൂടെ കെട്ടിടനിര്‍മ്മാണം നടത്തുന്നതും കെട്ടിടങ്ങള്‍ നിലംപതിക്കുവാന്‍ കാരണമാകാറുണ്ട്. പുതിയ കെട്ടിടങ്ങള്‍ തകര്‍ന്നടിയുന്നതുപോലെ അപകടകാരികളാണ് പഴയ കെട്ടിടങ്ങളും. ദുരന്തനിവാരണ അതോറിറ്റികളുടെ ശ്രദ്ധപതിയേണ്ട മേഖലയാണ് പഴയ കെട്ടിടങ്ങളുടെ ബലക്ഷയം.
കൊച്ചി കോര്പ്പറേഷന് കാലപ്പഴക്കംമൂലം അപകടനിലയിലായ 30 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുവാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, കല്‍വത്തി എന്നിവിടങ്ങളിലാണിവ. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും കാലാവധി തീര്‍ന്ന പഴയ കെട്ടിടങ്ങള്‍ അപകടനിലയില്‍ നില്‍ക്കുന്നത് നിരവധിയാണ്.
അവ പൊളിച്ചുനീക്കിയില്ലെങ്കില്‍ ദുരന്തങ്ങളിലാണ് കലാശിക്കുക. അതുകൊണ്ട് പഴയ കെട്ടിടങ്ങളുടെ അപകടാവസ്ഥ വിലയിരുത്തുവാന്‍ ദുരന്തനിവാരണ അതോറിറ്റി തയ്യാറാകണം. ആവശ്യമായവ പൊളിച്ചുനീക്കണം. നിരപരാധികളായ ആളുകളുടെ ജീവന് രക്ഷിക്കുവാന്‍ ഇത് അത്യന്താപേക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: