വടകര: കേരള നവോത്ഥാന പാരമ്പര്യത്തെ അട്ടിമറിക്കുകയും നവോത്ഥാനം കമ്മ്യൂണിസ്റ്റ് സൃഷ്ടിയാണെന്ന പുതിയ പാഠം എഴുതിച്ചേര്‍ക്കുകയുമാണ് ആധുനിക കേരളത്തില്‍ സംഭവിച്ചതെന്ന് ചലച്ചിത്ര സംവിധായകന് അലി അക്ബര്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനതലത്തില്‍ നടത്തിവരുന്ന സെമിനാര്‍ പരമ്പരയുടെ ഭാഗമായി കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും എന്ന സെമിനാറിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാഠപുസ്തകങ്ങളിലേതടക്കമുള്ള ചരിത്രവസ്തുതകള്‍ മാറ്റിയെഴുതപ്പെട്ടു. അധിനിവേശം ഏറ്റവും കൂടുതല്‍ നടന്നത് ചരിത്ര ഗവേഷണ രംഗത്താണ്. കേരളീയ സമൂഹത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചത് സംന്യാസി പരമ്പരയാണ്. അത് ഭാരതത്തിന്റെ പൊതു നവോത്ഥാന പരമ്പരയുടെ ഭാഗമായി ഉയര്‍ന്നുവന്നതുമാണ്.
ശ്രീനാരായണഗുരുവടക്കമുള്ള നവോത്ഥാന ആചാര്യന്മാരുടെ ചരിത്രം പുതുതലമുറക്ക് വായിക്കാന്‍ അവസരമുണ്ടാകണം, അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസത്തിന്റെ തുടര്‍ച്ച ഉണ്ടായാലെ നവോത്ഥാനം പൂര്‍ണമാകു എന്ന് ഇഎംഎസ്സിന്റെ വ്യാഖ്യാനത്തിലൂടെ ശ്രീനാരായണ ഗുരുദേവനെ കമ്മ്യൂണിസ്റ്റുകള്‍ അവഹേളിക്കുകയായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതിലൂടെ ഭാരതീയ സംസ്കാരത്തെത്തന്നെയാണ് കമ്മ്യൂണിസ്റ്റുകള്‍ അധിക്ഷേപിച്ചത്. ശ്രീനാരായണ ഗുരു മുതലാളിത്ത ദേശീയ സംസ്കാരത്തിന്റെ വക്താവെന്നാണ് കെ. ദാമോദരന്‍ അഭിപ്രായപ്പെട്ടത്. ഭാരതീയ ദാര്‍ശനിക പാരമ്പര്യത്തെ തിരിച്ചറിയാനുള്ള ശ്രമമാണ് യുവതലമുറയ്ക്കിന്നാവശ്യമെന്നും അതിനുള്ള പരിശ്രമമാണ് നവോത്ഥാന സെമിനാറുകളിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടകര കൊപ്രഭവനില്‍ നടന്ന ജില്ലാതല സെമിനാറില്‍ എന്‍.കെ. ബാലകൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം. രാമചന്ദ്രന്, ശ്രീവല്സന്. എം, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്, എം.ഇ. സുരേഷ്, ശൈലേന്ദ്രവര്മ്മ, പി.പി. പ്രദീപന്, ഇ.സി. അനന്തകൃഷ്ണന്, റമിളാദേവി, നിഗീലേഷ്.കെ, ഡോ. പി.ഇ. ഉഷ, ഡോ. മഹേഷ്. സി തുടങ്ങിയവര്‍ വിവിധവിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.സി.പി. സതീഷ്, ഡോ. വി.കെ. ദീപേഷ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ദുര്‍ഗ്ഗാദത്തപുരസ്കാരം നേടിയ ശ്രീശൈലം ഉണ്ണികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. മനോജ് പി.ടി.കെ. സ്വാഗതവും വിനോദ് കുറ്റിയില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: