കൊല്ലം: അധികാരത്തിലെത്തിയാല്‍ ഒരു മാസത്തിനകം കശുവണ്ടി ഫാക്ടറികള്‍ തുറക്കുമെന്ന ഇടതുവാഗ്ദാനം പ്രാദേശിക നേതാക്കള്‍ക്ക് തലവേദനയാകുന്നു. പട്ടിണിയിലും ആശങ്കയിലുമായ തൊഴിലാളികള്‍ നേതാക്കളെ പരസ്യമായി ചോദ്യം ചെയ്തു തുടങ്ങിയതോടെ തൊടുന്യായങ്ങള്‍ പോലും അപ്രസക്തമാകുകയാണ്.
ജില്ലയില്‍ തൊണ്ണൂറ് ശതമാനം ഫാക്ടറികളും പൂട്ടിക്കിടക്കുകയാണ്.
അധികാരത്തിലെത്തിയ ശേഷം കശുവണ്ടി വികസനകോര്പ്പറേഷന്റെയും കാപ്പക്സിന്റെയും അധീനതയിലുള്ള ഫാക്ടറികള്‍ തുറന്നുപ്രവര്ത്തിപ്പിക്കാനായിരുന്നു ഇടതുതീരുമാനം. എന്നാല്‍ ഇതിനുള്ള ശ്രമം നടക്കുന്നില്ല. എന്തെങ്കിലും നീക്കം നടത്തിയാല്‍ അഴിമതിയില്‍പ്പെടുമെന്ന ഭയവും സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ സൂക്ഷ്മതയോടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
എന്നാല്‍ ഈ തീരുമാനം പ്രാദേശികനേതാക്കളെയും കശുവണ്ടി തൊഴിലാളികള്‍ കൂടുതലുള്ള കുണ്ടറയില്‍ നിന്നും വിജയിച്ച് മന്ത്രിയായ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കൂലിവര്‍ദ്ധനവ് ആവശ്യപ്പെട്ടും ഇറക്കുമതിയിലെ അഴിമതി ചൂണ്ടിക്കാട്ടിയും എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇടതുസംഘടനകള്‍ ഫാക്ടറികള്‍ക്ക് മുന്നില്‍ സമരം നടത്തിയത്. തുടര്‍ന്ന് കൂലിവര്‍ദ്ധന നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാട് എടുത്ത സ്വകാര്യകശുവണ്ടി ഫാക്ടറി മുതലാളിമാരുടെ സംഘടനകള്‍ ജില്ലയിലെ ഭൂരിഭാഗം ഫാക്ടറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ഇവര്‍ കേരളത്തിലെ വ്യവസായം ഉപേക്ഷിച്ച് തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഫാക്ടറികള്‍ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലേതു പോലെ മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലാളി പ്രശ്നമില്ലെന്നതാണ് അവിടങ്ങളില്‍ ഫാക്ടറികള്‍ തുറക്കാന്‍ പ്രേരണയായത്.
ഇടതിന് ജില്ലയില്‍ ത്രിതല-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചത് കശുവണ്ടി വിഷയം ഉയര്‍ത്തിക്കാട്ടിയതിനാലാണ്. അതേസമയം തോട്ടണ്ടി ഇറക്കുമതി കരാര്‍ ഒപ്പിടാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
കാപ്പക്സിലും കശുവണ്ടി കോര്‍പ്പറേഷനിലും സംജാതമായിരിക്കുന്നത് ഒരേ അവസ്ഥയാണ്. നിരവധി തവണ ടെണ്ടര്‍ വിളിച്ചെങ്കിലും അതൊന്നും തീരുമാനമായില്ല. ഒറ്റ ടെണ്ടര്‍ വന്നിരുന്നുവെങ്കിലും അതില്‍ ഒപ്പിടാന്‍ അധികൃതര്‍ തയാറായതുമില്ല. കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖരനടക്കമുള്ളവര്ക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ ഒറ്റടെണ്ടര്‍ ഇടപാടിലെ അഴിമതിയിലാണ്.
അതേസമയം ഇടതുപക്ഷത്തിന്റെ പൊള്ളവാഗ്ദാനത്തിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ സമരം നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. അധികാരത്തിലെത്തിയാല്‍ ഫാക്ടറികള്‍ ഉടന്‍ തുറക്കുമെന്ന് പറഞ്ഞ മന്ത്രി ഇപ്പോള്‍ ആറുമാസത്തിനുള്ളില്‍ തുറക്കുമെന്നാക്കിയതും തൊഴിലാളികള്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കയര്‍, കൈത്തറി വ്യവസായത്തെ ഇല്ലാതാക്കിയ ഇടതുമുന്നണി കശുവണ്ടിവ്യവസായത്തെയും ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് ഭൂരിഭാഗം തൊഴിലാളികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: