തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ ഭരണം ജനാധിപത്യത്തെ കശാപ്പുചെയ്യുന്നുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ. കൃഷ്ണദാസ്.
രണ്ടുമാസത്തെ ഇടതു ഭരണത്തില്‍ കേരള ജനത സഹികെട്ടുകഴിഞ്ഞു. മാധ്യമവേട്ടയിലൂടെ കേരളത്തിലെ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു. ഭരണകൂടത്തിന്റെ അനുമതിയോടെയാണ് കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷവും ആക്രമണം നടന്നത് ഭരണകൂട ഭീകരതയാണ്.
മാധ്യമങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ ജനാധിപത്യകേരളം പ്രതികരിക്കും. ഇന്ന് കേരളത്തിലെ പ്രധാന പ്രതിപക്ഷമായി ബിജെപി മാറിക്കഴിഞ്ഞു. ഇടതുപക്ഷത്തിന്റെ വികല ഭരണത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ട കോണ്‍ഗ്രസ്സ് മരണ ശയ്യയിലാണ്.
കേരളത്തിലെ മൂന്നാം ബദലായി എന്‍ഡിഎ മാറിയതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പിലെ വിജയമെനന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അദ്ധ്യക്ഷനായിരുന്നു. പാപ്പനംകോട് വാര്‍ഡിലെ വിജയം സംഘശക്തിയുടെ വിജയമാണെന്ന് അഡ്വ.എസ്. സുരേഷ് പറഞ്ഞു. പാപ്പനംകോട് ഉപതെരെഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രയത്നിച്ച എല്ലാവരെയും ചടങ്ങില്‍ അഭിനന്ദിച്ചു.
മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളിധരന്, സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീശന് മാസ്റ്റര്‍, മേഖലാ സംഘടനാ സെക്രട്ടറി എല്‍. പദ്മകുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ എം.എസ്. കുമാര്‍, കെ. കുഞ്ഞിക്കണ്ണന്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, എസ്സി മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി. സുധീര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പാപ്പനംകോട് സജി, ബിജു ബി. നായര്‍ എന്നിവര്‍ സംസാരിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: