തൃശൂര്‍: തൃശൂര്‍ ജില്ലയിലെ നടത്തറയില്‍ വനവാസി-പിന്നാക്ക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനസമൂഹത്തിന്റെ ക്വാറി വിരുദ്ധ സമരത്തിന് ബിജെപി എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. തൃശൂര്‍ കളക്ടറേറ്റിനു മുന്നില്‍ ആറ് ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന സമരസമിതി പ്രവര്‍ത്തകരെ കുമ്മനം സന്ദര്‍ശിച്ചു.
കേരളം നേരിടുന്ന ഏറ്റവും വലിയ ജനദ്രോഹ നടപടിയാണ് ഭരണാധികാരികളുടെ പിന്തുണയോടെയുള്ള ഖനനം. പരിസ്ഥിതിയെ തകര്‍ക്കുകയും കുടിവെള്ള ക്ഷാമവും ഭക്ഷ്യക്ഷാമവും സൃഷ്ടിക്കുകയും ചെയ്യുന്ന ഖനനത്തെക്കുറിച്ച് ഭരണാധികാരികള്‍ ഗൗരവത്തോടെ ചിന്തിക്കണമെന്നും കുമ്മനം പറഞ്ഞു.
സാമ്പത്തിക ലോബികളുടെ പാവയായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണ്. ചക്കിട്ടപ്പാറയിലും പത്തനംതിട്ടയിലെ ചെമ്പന്‍കുഴിയിലും സര്‍ക്കാര്‍ ഖനനത്തിന് വീണ്ടും അനുമതി നല്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വനഭൂമിയിലെ അനധികൃത കൈയേറ്റവും ഖനനവും മൂലം വനവാസി സഹോദരങ്ങള്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ല.
അവരുടെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ്. പ്രകൃതി വിനാശത്തിനും ആദിവാസി ചൂഷണത്തിനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്നും കുമ്മനം പറഞ്ഞു. നടത്തറയിലെ ബഹുജന പോരാട്ടം വിജയം കണ്ടെത്തുന്നതുവരെ ബിജെപി മുന്നോട്ടുപോകും. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് കുമ്മനം സമരപ്പന്തലിലെത്തിയത്. കുമ്മനം എത്തുന്നതറിഞ്ഞ് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരുമുള്‍പ്പെടെ വന്‍ ജനാവലി കാത്തുനിന്നിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കുമ്മനത്തെ സമരപ്പന്തലിലേക്ക് സ്വീകരിച്ചത്. സമരസമിതി പ്രവര്‍ത്തകരുമായി പതിനഞ്ചുമിനിറ്റോളം അദ്ദേഹം സംസാരിച്ചു. നടത്തറ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വനപ്രദേശത്താണ് അനധികൃതമായി അഞ്ച് ക്വാറികളും നാല് മെറ്റല്‍ ക്രഷറുകളും പ്രവര്‍ത്തിക്കുന്നത്.
ഭരണാധികാരികളുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. വിഷയം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക ഗ്രാമസഭയും ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും സര്‍ക്കാര്‍ ക്വാറി മാഫിയക്ക് അനുകൂലമായ നിലപാട് എടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരസമിതി പ്രക്ഷോഭം തുടങ്ങിയിട്ടുള്ളത്. ഒരുമാസത്തിലേറെയായി തുടരുന്ന രാപകല്‍ സത്യഗ്രഹ സമരത്തെ ത്തുടര്‍ന്ന് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കയാണ്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ്ണ, സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷണന്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട് എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: