തിരുവനന്തപുരം: മൂന്നാറില്‍ പി.കെ. വാസുദേവന്‍ നായരുടെ പേരില്‍ വ്യാജ പട്ടയമുണ്ടാക്കിയെന്ന കെ. സുരേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ ചോദ്യംചെയ്ത് സിപിഐ നേതാവായ മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇത് അടിസ്ഥാനരഹിതമാണ്. സുരേഷ് കുമാര്‍ വിശ്വാസ്യതയില്ലാത്തയാളാണ്, സുനില്‍ കുമാര്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നതു സംബന്ധിച്ച് സിപിഐയുടെ ഇടപെടലും ഉണ്ടെന്ന കെ. സുരേഷ്കുമാറിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു കൃഷിമന്ത്രി.
മുന്‍ മുഖ്യമന്ത്രി പികെവിയുടെ പേരില്‍ വ്യാജ പട്ടയമുണ്ടായിരുന്നുവെന്ന സുരേഷ്കുമാറിന്റെ വാദം ശുദ്ധ അസംബന്ധമാണ്. ആരും വിശ്വസിക്കില്ല. ആരോപണങ്ങള്‍ അദ്ദേഹത്തിനു തന്നെ പിന്‍വലിക്കേണ്ടി വരും, മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
എന്നാല്‍, മൂന്നാര്‍ ഒഴിപ്പിക്കല്‍ ഉദ്യോഗസ്ഥനായിരിക്കെ രേഖകള്‍ നേരിട്ടുകണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും എന്നെ വിശ്വസിക്കേണ്ട, രേഖകള്‍ വിശ്വസിച്ചാല്മതിയെന്നും സുരേഷ് പറഞ്ഞു. അവസരം വരുമ്പോള്‍ കൂടുതല്‍ പ്രതികരിക്കാമെന്ന് സുരേഷ് ജന്മഭൂമിയോട് പ്രതികരിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഇത്തരം ആരോപണങ്ങളില്‍ പുതുമയില്ലെന്ന് മുന്‍ മന്ത്രിയും എഐടിയുസി നേതാവുമായ കെ.പി. രാജേന്ദ്രനും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: