ന്യൂദൽഹി: കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന പൈശാചിക കൃത്യങ്ങളും ആക്രമണങ്ങളും തുറന്നുകാട്ടാൻ ആഗസ്റ്റ് ആറിന് ദൽഹിയിൽ ഏകദിന സെമിനാർ. നവോദയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാർ കേന്ദ്രആഭ്യന്തരസഹമന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യും.
റെഡ്ട്രോസിറ്റി എന്ന പേരിട്ടിറിക്കുന്ന സെമിനാറിൽ കേരളത്തിൽ സിപിഎം അക്രമത്തിനിരയായ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുക്കും.
രാവിലെ 10ന് കോൺസ്റ്റിറ്റിയൂഷൻ ഹാളിൽ ആരംഭിക്കുന്ന സെമിനാറിൽ ബിജെപി ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരൻ, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി സി. പി. ജോൺ, സാമൂഹ്യ പ്രവർത്തകൻ സി. സദാനന്ദൻ മാസ്റ്റർ, എഴുത്തുകാരി അദ്വൈത കല എന്നിവർ സംസാരിക്കും.
കേരളത്തിൽ വനിതകൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച ചർച്ചയിൽ പാലക്കാട് വിക്ടോറിയ കോളേജ് റിട്ട. പ്രിൻസിപ്പർ ഡോ. സരസു, ആർഎൽവി കോളേജിലെ വിദ്യാർത്ഥിനി ശ്രുതിമോൾ, അഡ്വ. മോണിക്ക അറോറ എന്നിവർ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് കുട്ടികൾക്കെതിരെ ഉൾപ്പടെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സെഷനിൽ പ്രൊഫ. റിച്ചാർഡ് ഹേ എംപി, അൽഫോൺസ് കണ്ണന്താനം, സിപിഎം അക്രമത്തിനിരയായ ഷാജി, സനൂപ്, കാർത്തിക് എന്നിവർ സംസാരിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് അരംഭിക്കുന്ന സമാപന യോഗത്തിൽ ആർഎസ്എസ് അഖിലഭാരതീയ സഹപ്രചാർ പ്രമുഖ് ജെ. നന്ദകുമാർ, മീനാക്ഷി ലേഖി എംപി എന്നിവർ പ്രസംഗിക്കുമെന്ന് പ്രോഗ്രാം കൺവീനർ ഷൈൻ പി. ശശിധർ, നവോദയം പ്രസിഡന്റ് ഡോ. കെ. പി. കൈലാസനാഥ പിള്ള, രക്ഷാധികാരി എൻ. വേണുഗോപാൽ എന്നിവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: