കോട്ടയം: ചര്‍ച്ചകള്‍ വിഭലമായതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നു. തല്ക്കാലം ഒരു മുന്നണിയിലും ഉള്‍പ്പെടാതെ നിയമസഭയില്‍ പ്രത്യേകം ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം.
ചരല്‍ക്കുന്നില്‍ ആറ്, ഏഴ് തിയതികളില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ഈ തീരുമാനം പ്രഖ്യാപിക്കും. 111 സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങള്‍, നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, ഓഫീസ് ചുമതലയുള്ള ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍, പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുക്കും.
അതേസമയം എം.എല്‍എ മാരുടെ യോഗത്തില്‍ പി.ജെ ജോസഫടക്കം എല്ലാവരും തീരുമാനം അംഗീകരിച്ചു. മാണിയെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു.
ചെന്നിത്തല മാണിയെ ഫോണില്‍ വിളിച്ചുവെങ്കിലും സംസാരിക്കാന്‍ തയ്യാസാകാതെ പിന്നീട് വിളിക്കാമെന്നു പറഞ്ഞ് മാണി ഫോണ്‍ ഒഴിവാക്കി. ഇതിനിടെ മാണി ധ്യാനത്തിനു പോകുകയും ചെയ്തതോടെ തുടര്‍ ചര്‍ച്ചകളും വഴിമുട്ടി. മാണി യു.ഡി.എഫ് വിട്ടാല്‍ പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമാകും എന്നു മാത്രമല്ല, തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ അടക്കം ഭരണപ്രതിസന്ധി രൂക്ഷമാകും.
മാണിയെ അനുനയിപ്പിക്കാന്‍ മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ശ്രമം തുടങ്ങിയിട്ടുണ്ട്. ചരല്‍ക്കുന്ന് ക്യാംപ് തുടങ്ങുന്നതിനു മുന്‍പ് കുഞ്ഞാലിക്കുട്ടി മാണിയെ നേരില്‍ കാണാന്‍ ശ്രമം നടത്തുന്നുണ്ട്. ഫോണില്‍ സംസാരിച്ചുവെങ്കിലും മാണി നിലപാട് മാറ്റാന്‍ തയ്യാറാകുന്നില്ല. മാണി എടുക്കുന്ന തീരുമാനത്തിന് എം.എല്‍.എമാരുടെയും എം.പിമാരുടെയും പൂര്‍ണ്ണ പിന്തുണയും കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: