കൊട്ടിയം: മുഖത്തല കുന്നുപുറം ജംഗ്ഷനിലും പരിസരങ്ങളിലും കടകളില്‍ ചാത്തന്നൂര്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നിരോധിത സിഗററ്റ് ഇനങ്ങള്‍ പാക്കറ്റുകള്‍ കണക്കിന് പിടികൂടി. ഒരു കടയുടമയില്‍നിന്ന് പിഴയും ഈടാക്കി. നടപടിയെ എതിര്‍ത്ത് വ്യാപാരികള്‍ രംഗത്തെത്തി. വിദ്യാലയങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുത് എന്ന നിയമം പാലിക്കാത്ത കടകളിലാണ് പരിശോധന നടത്തിയത്.
വ്യാപാരവ്യവസായി ഏകോപനസമിതി പരിശോധനയെ എതിര്‍ത്തു. എന്നാല്‍ എക്സൈസ് കമ്മീഷണറുടെ പുതിയ ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ചാത്തന്നൂര്‍ റെയ്ഞ്ച് എസ്ഐ സാബു ഫ്രാന്‍സിസ് അറിയിച്ചു. വിദ്യാലയചുറ്റളവില് ഇതുപ്രകാരം ഒരു കിലോമീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖത്തല കുന്നുംപുറത്തെ കടയുടെ പരിധിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നുസ്കൂളുകളുണ്ടെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ വിദ്യാലയ പരിസരത്തുനിന്ന് 100 മീറ്റര്‍ എന്ന കോടതിയുടെ പഴയ ഉത്തരവാണ് വ്യാപാരികള്‍ എതിര്‍ത്ത് പറയുന്ന ന്യായീകരണമെന്നും അധികൃതര്‍ അറിയിച്ചു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരവ് തങ്ങള്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് വ്യാപാരിവ്യവസായി സമിതിയുടെ മറുപടി. എക്സൈസ് ഉദ്യോഗസ്ഥര്‍ നിരന്തരമായി ചെറുകിട കച്ചവടക്കാര്‍ക്കെതിരെ ഇല്ലാത്ത കേസുകള്‍ ചമയ്ക്കുന്നതായി സമിതി ആരോപിച്ചു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഏകോപന സമിതി ജില്ലാ സെക്രട്ടറി നവാസ് പുത്തന്‍വീട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: