ഇസ്ലാമാബാദ്: സാർക് സമ്മേളനത്തിൽ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ പാക്കിസ്ഥാനില്‍ പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന് ജമാ ഉദ്ദ് ദവാ(ജെയുഡി) നേതാവ് ഹഫീസ് സയീദ്. കശ്മീരികളെ സഹായിക്കാന്‍ പാക് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഭാരത ഗവണ്മെന്റ് അനുവാദം നല്കിയാല് മാത്രമേ രാജ്നാഥിന് പാക്കിസ്ഥാനില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കാവൂ എന്നാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സയീദിന്റെ വാദം.
കൂടാതെ ഭാരതത്തിലേക്ക് സവാളയും ഉരുളക്കിഴങ്ങും കയറ്റി അയക്കുന്നത് പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്നും സയീദ് ആവശ്യപ്പെട്ടു. ഭാരതത്തിലേക്ക് സവാളയും ഉരുളക്കിഴങ്ങും കയറ്റി അയക്കുന്നതിന് പകരം കശ്മീരിലെ സഹോദരങ്ങള്‍ക്ക് ആശ്വാസമാകുന്ന വസ്തുക്കള്‍ കയറ്റി അയക്കണമെന്നും സയീദ് ആവശ്യപ്പെട്ടു
കശ്മീരില്‍ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെ അപലപിക്കാന്‍ കൂടിയ സര്‍വ്വകക്ഷി സമ്മേളനത്തിലാണ് സയീദ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. കൊടും ഭീകരനായ സയ്യിദ് ഹൈഫീസിന്റെ തലയ്ക്ക് അമേരിക്ക 10 മില്ല്യൻ ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഭാരതത്തിനെതിരെ പോരാടാൻ പാക്കിസ്ഥാനിലെയും കശ്മീരിലെയും ഭീകരർക്ക് വേണ്ട സഹായങ്ങൾ നൽകുന്നത് ഹഫീസാണെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: