തൃശൂര്‍: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളജിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എ പി അനില്‍ കുമാറിനുമെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ വിജിലന്‍സ് കോടതിയുടെതാണ് ഉത്തരവ്. അന്വേഷണം നടത്തി സെപ്റ്റംബര്‍ 19ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ നൂറിലധികം ജീവനക്കാരുടെ നിയമനം വഴിവിട്ടാണ് നടന്നതെന്നാരോപിച്ചാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. നിയമാനുസൃതമായല്ല ഇവരുടെ നിയമനം നടന്നതെന്നും ചിലയാളുകളുടെ ശുപാര്‍ശയ്ക്കും താല്പര്യങ്ങള്ക്കുമനുസരിച്ചാണെന്നും പരാതിയില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാനകാലത്തെടുത്ത തീരുമാനമായിരുന്നു ഇത്. താല്പര്യമുള്ളവര്ക്ക് ജോലി നല്‍കുകയാണ് ഉണ്ടായതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇവരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് നിയമനത്തിന് അംഗീകാരം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: