ആരു സമുദ്രം കടക്കും എന്നായി വാനരന്മാരുടെ ചിന്ത. ചിലർ പന്ത്രണ്ട് ഇരുപത് യോജന എന്നിങ്ങനെ പറഞ്ഞു. അംഗദൻ, ‘‘ഞാൻ തൊണ്ണൂറു ചാടാം. ചിലപ്പോൾ അങ്ങോട്ടു ചാടാൻ പറ്റും തിരിച്ചുവരാനാവുമോ എന്നുറപ്പില്ല.’‘ ഇതുകേട്ട് ജാംബവാൻ അംഗദനോട്, ‘‘രാജാവല്ലല്ലൊ പോവേണ്ടത്. അങ്ങ് ആജ്ഞാപിച്ചാൽ മതി‘‘ എന്നുപറഞ്ഞു. ഉടനെ അംഗദൻ അങ്ങു തന്നെ ഒരു വഴി കണ്ടുപിടിക്കൂ എന്നുപറഞ്ഞപ്പോൾ ഞാൻ ചെറുപ്പകാലത്ത് ഭൂമിയുടെ ഏഴു പ്രദക്ഷിണം നിറുത്താതെ ചെയ്തിട്ടുണ്ട്. എന്തു ചെയ്യാം വയസ്സായില്ലെ എന്ന് പരിതപിച്ചു.
പിന്നെ ഹനുമാനോട് പറഞ്ഞു ‘‘നീ എന്താണ് മിണ്ടാതിരിക്കുന്നത്. ചെറുപ്പത്തിൽ സൂര്യനെ പിടിക്കാൻ ചാടിയ നിന്നെ ഇന്ദ്രൻ വെട്ടിവീഴ്ത്തിയതിനാൽ നിന്റെ അച്ഛൻ വായുദേവൻ നിന്നെയുമെടുത്ത് ഒളിച്ചു. പിന്നെ എല്ലാ ദേവന്മാരും നിന്നെ അനുഗ്രഹിക്കുകയും ചെയ്തു. നിന്റെ കൈയിലല്ലേ രാമൻ മോതിരം തന്നത്. അതിനാൽ നിനക്കേ സമുദ്രം കടക്കാനാവൂ.’‘ ഇപ്രകാരം ജാംബവാന്റെ ഉപദേശം കേട്ട മാരുതി വളർന്നു വലുതായി രാവണനെയും കൊന്ന് സീതയെ ഞാൻ കൊണ്ടുവരുന്നുണ്ട്. അല്ലെങ്കിൽ ലങ്ക തന്നെ എടുത്തുകൊണ്ടുവരാം എന്നു ഗർജ്ജിച്ചു. അതുകേട്ട് വാനരരെല്ലാം സന്തോഷംകൊണ്ട് ജയാരവം മുഴക്കി.
ഗരുഡനെപ്പോലെ വായുവിലേക്ക് പറന്നുയർന്നു.
ശ്രീരാമന്റെ പൂർവികരാണ് സാഗരം നിർമിച്ചത്. അതിനാൽ രാമദൂതനെ നീ ചെന്ന് സൽക്കരിക്കൂ എന്നു സമുദ്രം പറഞ്ഞതനുസരിച്ച് സമുദ്രത്തിലൊളിച്ചിരുന്ന മൈനാകപർവതം ഹനുമാന്റെ മുന്നിൽ ഉയർന്നുവന്നു. അങ്ങയുടെ അച്ഛനാണ് ഇന്ദ്രൻ പർവതങ്ങളുടെ ചിറകരിഞ്ഞ സമയത്ത് എന്നെ രക്ഷിച്ചത്. അതിനാൽ അങ്ങ് വിശ്രമിച്ച് ഭക്ഷ്യപേയങ്ങൾ കഴിച്ച് പോവണം. ഇതുവരെ ആരും ചെയ്യാത്ത തരം കാര്യം അങ്ങിപ്പോഴെ ചെയ്തു കഴിഞ്ഞു എന്നെല്ലാം പറഞ്ഞു വന്ദിച്ചു. രാമകാര്യത്തിനിടയിൽ വിശ്രമം സാധ്യമല്ലെന്നും ഞാനാതിഥ്യം സ്വീകരിച്ചതായി കണക്കാക്കണമെന്നും പറഞ്ഞ് ഹനുമാൻ മൈനാകത്തെ തലോടി.
മൈനാകം മടങ്ങിയ നേരത്ത് വാനിൽ നിരന്നുനിന്ന് ഹനുമാന്റെ പ്രയാണം കണ്ടിരുന്ന ദിവ്യദേഹികൾ പ്രശംസകൾ ചൊരിഞ്ഞു.
കുറച്ചുദൂരം ചെന്നപ്പോൾ സുരസ എന്ന ദേവമാതാവ് വായും പിളർന്ന് ഹനുമാനെ പരീക്ഷിക്കാനെത്തി. അമ്മ വായ തുറക്കൂ എന്ന് പറഞ്ഞ് ഹനുമാൻ പിന്നെയും പിന്നെയും വലുതായി. പിന്നെ പെട്ടെന്നു ചെറുതായി സുരസയുടെ പിളർന്നിരുന്ന വായിൽക്കയറി ക്ഷണത്തിൽ പുറത്തുവന്നു. ഇതിലെ വരുന്നവർ വായിൽ പ്രവേശിക്കണമെന്ന വരം ഞാൻ നിറവേറ്റി, ഇനി പോകട്ടെ എന്ന് അനുമതി വാങ്ങി. ‘നീ തീർച്ചയായും വിജയിക്കും‘ എന്നനുഗ്രഹിച്ച് സുരസ മാരുതിയെ യാത്രയാക്കി.
മുന്നോട്ടുള്ള യാത്രക്കിടയിൽ പെട്ടെന്ന് തന്റെ ഗതി സ്തംഭിച്ചതുകണ്ട് ഹനുമാൻ താഴേക്കു നോക്കി. സിംഹിക എന്ന ഛായാഗ്രാഹിയാണ് തന്നെ തടസ്സപ്പെടുത്തുന്നത് എന്നു കണ്ട ഹനുമാൻ അവളെ നല്ലവണ്ണം നിരീക്ഷിച്ചു. അവളുടെ ദുർബലവശം കണ്ടെത്തി .ആ മഹാദുഷ്ടയെ കൊല്ലാനായതിൽ ദേവന്മാർ അഭിനന്ദിച്ചു.
ലങ്കയുടെ തീരത്തെത്തിയ ആഞ്ജനേയൻ രാവണന്റെകോട്ട കണ്ട് അമ്പരന്നു. വാനരരെയും കൊണ്ട് ഇവിടെ വന്നിട്ടെന്തുകാര്യം എന്നു ചിന്തിച്ചു. പെട്ടെന്നുതന്നെ ധൈര്യം വീണ്ടെടുത്ത് ചുറ്റിനടന്ന് എല്ലാം പഠിച്ചു. ഒരു പൂച്ചയുടെ രൂപത്തിൽ ഉള്ളിൽ കടക്കാൻ നോക്കിയതും ഒരു രാക്ഷസി വന്നു തടഞ്ഞു. ഹനുമാനെയവൾ അടിച്ചു. സ്ത്രീയാണെന്നു കരുതി ഹനുമാൻ ശക്തി കുറച്ച് ഒരിടികൊടുത്തു. അവൾ താഴെ വീണു.
എണീറ്റ് തൊഴുതുകൊണ്ട്, ‘‘ഞാൻ ലങ്കാ ലക്ഷ്മിയാണ്’‘ രാമദൂതന്റെ ഇടികൊണ്ടാൽ നീ ഉടനെ സ്ഥലംവിടണമെന്നാണ് ബ്രഹ്മാവന്റെ നിശ്ചയം. അതിനാൽ ഞാൻ പോവുന്നു. തടസമൊന്നുമില്ലാതെ ലങ്ക മുഴുവൻ ചുറ്റിനടന്നു കണ്ടുകൊള്ളുക.’‘ എന്നു പറഞ്ഞ് ആ രൂപം യാത്രയായി. രാത്രി ഹനുമാൻ ഉള്ളിൽ കടന്നു.തെരുവുകളിൽ രാവണന് ജയ് വിളിച്ചുകൊണ്ട് ഭടന്മാർ റോന്തുചുറ്റുന്നു. കൊട്ടാരങ്ങളിൽനിന്ന് വാദ്യസ്വരങ്ങളുയരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളും ഭാര്യാഭർത്താക്കന്മാരെല്ലാം വിശ്രമിക്കുന്നു. മന്ത്രിമാരും സേനാപതികളും താമസിക്കുന്ന വലിയകൊട്ടാരങ്ങളുടെ.
നിരവധി തടാകങ്ങളുള്ള, സുഗന്ധം നിറഞ്ഞ രാവണന്റെ കൊട്ടാരമുണ്ട്. രാവണൻ നിരവധി സ്ത്രീകൾ വീണു കിടന്നുറങ്ങുന്ന ആ കൊട്ടാരത്തിൽ കട്ടിലിന്മേൽ മലപോലെ കിടക്കുന്നു.
തൊട്ടടുത്ത ഒരു കൊട്ടാരത്തിൽ ശാലീന സൗന്ദര്യംകൊണ്ട് സീതയെപ്പോലൊരുമഹാറാണിയുണ്ട്. സീതയെകണ്ടു എന്നുകരുതി ഹനുമാൻ തുള്ളിച്ചാടി. പെട്ടെന്നുതന്നെ രാമനെപ്പിരിഞ്ഞ് സീത, കട്ടിലിൽ ശയ്യമേൽ കിടക്കില്ല, അലങ്കാരമണിയില്ല എന്നോർത്ത്, അത് മണ്ഡോദരിയാണല്ലോ എന്ന് മനസ്സിലാക്കി. പുഷ്പക വിമാനം കണ്ട് ഹനുമാൻ നിരാശയോടെ ഇനിയെവിടെത്തപ്പും? എങ്ങാൻ സീതയെ കൊന്നുകളഞ്ഞോ? ഇങ്ങനെ ചിന്തിച്ചു.
അപ്പോഴാണ് താനിതുവരെ കാണാത്ത ഒരു മരക്കൂട്ടംകണ്ടത്. അതിനുള്ളിൽചെന്നപ്പോൾ ഒരു വലിയ അമ്പലം കണ്ടു. അതിനുള്ളിൽ ദേവിയെപ്പോലെ സർവ്വാംഗസുന്ദരിയും ശാലീനയും എന്നാൽ, ദുഃഖവും വേദനയുംകൊണ്ട് മലിന വദനയുമായ സീതയെ ഹനുമാൻ കണ്ടു. ചുറ്റിലും ഭീകരരൂപിണിയായ രാക്ഷസിമാരുണ്ട്. എങ്ങനെ സീതയെസമീപിക്കണം. എന്നുഹനുമാൻ ചിന്തിക്കുമ്പോഴേയ്ക്കും രാവണന്റെ വരവായി. അദ്ധ്യാത്മ രാമായണത്തിൽ രാമൻ വേഗമിങ്ങെത്തിക്കോട്ടേയെന്നു കരുതിയാണ് രാവണൻ ഹനുമാന്റെ മുന്നിൽവച്ച് സീതയെ സമീപിക്കുന്നത്. സീത രാവണനെകണ്ട് ഭയന്നുവിറച്ച് മുഖം മുട്ടിലൊളിപ്പിച്ചിരുന്നു.
ഹനുമാന്റെ സമുദ്രലംഘനം ആദർശവീരന്മാർക്കും കർമ്മവീരന്മാർക്കും എന്നും നല്ലപ്രേരണയാണ്. സുഖവും പരീക്ഷയും ആപത്തുകളുമൊന്നും അവരെ തടയില്ല. അവരതിനെ വേണ്ടുംവണ്ണംമറികടക്കും. ലങ്കയുടെ സുരക്ഷാസംവിധാനം ഉത്തമവുമാണ്; കടുകുചോരാത്ത അവസ്ഥ.
ഇന്നത്തെ സുഭാഷിതം
അലമലമിതരുതരുത് രാമകാര്യാർത്ഥമായാശു
പോകും വിധൗ പാർക്കരുതെങ്ങുമേ
പെരുവഴിയി, ലശനശയനങ്ങൾ ചെയ്കെന്നതും
പേർത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
അനുചിമിതറിക രഘുകുലതിലക കാര്യങ്ങ-
ളൻപോടു സാധിച്ചൊഴിഞ്ഞു മറ്റൊന്നുമേ
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: