ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോഷണവും, പിടിച്ചുപറിയും വര്‍ദ്ധിച്ചു, സിസി ടിവി നോക്കുകുത്തിയായിട്ട് മാസങ്ങള്‍. അത്യാഹിത വിഭാഗത്തിന്റെ മുഖ്യകവാടത്തില്‍ മുകളിലായി സ്ഥാപിച്ചിരുന്ന സിസി ക്യാമറ മിഴിയടച്ചിട്ട് മൂന്നു മാസത്തിലേറെയായി. ഈ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയാത്തതിനെ തുടര്‍ന്ന് മറ്റു വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സിസി ക്യാമറകളും ഇതുമായി ബന്ധപ്പെട്ട് സുരക്ഷ വിഭാഗത്തില്‍ സ്ഥാപിച്ചിരുന്ന ടിവിയും നോക്കുകുത്തിയായി.
അടുത്തിടെയായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും ആശുപത്രിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ആശുപത്രി കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളില്‍ എത്തുന്നവരുടെ ദൃശ്യങ്ങളും, അവരുടെ ചലനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയാന്‍ കഴിയുമായിരുന്നു. അക്രമങ്ങള്‍ നടത്തുന്നവരെ തിരിച്ചറിയാനും പിടികൂടാനും സിസിടിവിയുടെ പ്രവര്‍ത്തനം സഹായകരമായിരുന്നു.
വിശാലമായ കെട്ടിടങ്ങളും ഏക്കര്‍ കണക്കിന് കോംപൗണ്ടുമുള്ള ആശുപത്രിയില്‍ നീരിക്ഷണ ക്യാമറകള്‍ അത്യാവശ്യമാണ്. നിലവില്‍ മോഷണം ഉള്‍പ്പടെ വര്‍ദ്ധിച്ചിട്ടും കുറ്റവാളികളെ കുടുക്കാന്‍ കഴിയാത്തത് നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ്. കുടുതല്‍ പോലീസുകാരെയും സെക്യുരിറ്റി ജീവനക്കാരെയും നിയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അടിയന്തരമായി ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ആവശ്യം ഉയരുന്നു. കുറ്റകൃത്യം നടത്തിയവരെ കണ്ടെത്താനുള്ള ഏകമാര്‍ഗ്ഗമാണ് ഇപ്പോള്‍ ഇല്ലാതായിരിയ്ക്കുന്നത്. സുരക്ഷാ ജീവനക്കാരും. എയ്ഡ് പോസ്റ്റ് പോലീസും നിരവധി തവണ ആശുപത്രി അധികാരികളെ വിവരം ധരിപ്പിച്ചിട്ടും നടപടി ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: