ശ്രീരാമന്റെ നിർദ്ദേശപ്രകാരം വിഭീഷണൻ സ്ത്രീകളെയെല്ലാം സമാശ്വസിപ്പിച്ച് രാവണന്റെ ശേഷക്രിയചെയ്തു. വിരഹദുഃഖത്താൽ മെലിഞ്ഞവളും അശോകവനികയിൽ ശിംശിപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്നവളുമായ സീതയെകണ്ടിട്ട് രാമൻ കാരുണ്യ പരവശനായിത്തീർന്നു. വിഭീഷണനെ ലങ്കയിലെ രാജാവാക്കി വാഴിച്ചു. പ്രളയകാലം വരെ നീണ്ടുനിൽക്കുന്ന ആയുസ്സുനൽകി. അന്നത്തോടെ വനവാസം അവസാനിപ്പിച്ചതിന്നാൽ രാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ, സുഗ്രീവൻ, വാനരസൈന്യങ്ങൾ, വിഭീഷണൻ എന്നിവരോടൊന്നിച്ച് പുഷ്പകവിമാനത്തിലേറി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. വഴിനീളെ ലോകപാലന്മാർ ശ്രീരാമനെ പുഷ്പവൃഷ്ടിചെയ്തു.
ബ്രഹ്മാദി ദേവശ്രേഷ്ഠന്മാർ ശ്രീരാമ മഹിമ വാഴ്ത്തിസ്തുതിച്ചു. മരവുരിയും ജടയുംധരിച്ച് വെറും നിലത്തുകിടന്ന് ഉറങ്ങുന്നവനും ദിവസത്തിലൊരിക്കൽ ഗോമൂത്രത്തിലൊഴിച്ച് വേവിച്ച ഒരുപിടി യവം മാത്രം ആഹരിക്കുന്നവനും തന്റെ പാദുകങ്ങളുടെ ദാസനായി രാജ്യം ഭരിക്കുന്നവനുമായ ഭരതന്റെ ത്യാഗത്തെ ഭരദ്വാജമുനിയിൽ നിന്നുകേട്ട രാമന് കണ്ണീര് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ജ്യേഷ്ഠൻ വനവാസം കഴിഞ്ഞ് മടങ്ങി വരുന്നവിവരം ഹനുമാൻ പറഞ്ഞതറിഞ്ഞ ഭരതൻ ശ്രീരാമ പാദുകങ്ങളെ ശിരസിൽവച്ച് പുരോഹിതനായ വസിഷ്ഠമഹർഷിയോട് മന്ത്രിമാരോടും പൗരമുഖ്യന്മാരോടൊന്നിച്ച് രാമനെ എതിരേറ്റു സ്വീകരിക്കുവാൻ പുറപ്പെട്ടു.
നന്ദിഗ്രാമത്തിലെ തന്റെ പർണ്ണശാലയിൽ നിന്ന് കീർത്തലങ്ങൾ, പാട്ട്, വാദ്യം എന്നിവയോടും ബ്രാഹ്മണരുടെ വേദോച്ചാരണത്തോടും സ്വർണ്ണവർണ്ണത്തോടുള്ള കൊടിക്കൂറകൾ പാറിപ്പറപ്പിക്കുന്ന തേരുകളോടും കുതിരപ്പടയാളികളോടും പൊന്നിൻകവചമണിഞ്ഞ ഭടന്മാരോടും കച്ചവടസംഘത്തോടും മംഗളവസ്തുക്കൾ ഏന്തിയകന്യകമാരും പലതരം കാഴ്ച്ച വസ്തുക്കൾ ഏന്തിയ ഭൃത്യന്മാരോടും കൂടി കാൽനടയായിചെന്ന് ശ്രീരാമന്റെ കാൽക്കൽ അഭിവാദ്യംചെയ്തു.
ജ്യേഷ്ഠനെ കണ്ട ഭരതന്റെ ഹൃദയം ആർദ്രമായി, പാദുകങ്ങൾ പാദങ്ങളിൽ അണിയിച്ചു. അനുജനെ മാറോടുചേർത്ത്ഗാഢം പുണർന്നു. സഹോദരസ്നേഹത്തോടും ഭക്ത വാത്സല്യത്താലും ധാരയാൽ ഒഴുകുന്ന അശ്രുക്കളാൽ ഭരതനെ അഭിഷേകവുംചെയ്തു. രാമ, സീത, ലക്ഷ്മണാദികൾ ബ്രാഹ്മണരെ വണങ്ങി. പ്രജകൾ അയോദ്ധ്യാപതിയാവാൻ പോകുന്ന ശ്രീരാമചന്ദ്രനേയും വണങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: