കുമളി: കെ.എസ്.ഇ.ബി സബ് എഞ്ചിനിയറെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതായി പരാതി. കുമളി സെക്ഷന്‍ ഓഫീസിലെ സബ് എഞ്ചിനിയര്‍ എം. രാജന് ആണ് പരിക്കുകളോടെ ചികിത്സ തേടി പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഈ ഓഫീസില്‍ നിന്നും മുമ്പ് പിരിച്ചു വിട്ട താല്‍ക്കാലിക മീറ്റര്‍ റീഡറെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് രാവിലെ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് സബ് എഞ്ചിനിയറെ സമീപിച്ചതായി പറയുന്നു. എന്നാല്‍ ഇപ്പോള്‍ മീറ്റര്‍ റീഡറെ നിയമിക്കുന്നത് ബോര്‍ഡ് നേരിട്ടാണെന്നും തനിക്കിതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും മീറ്റര്‍ റീഡര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന് ഒരു ദിവസം കൂടിയുണ്ടെന്നും അപേക്ഷ നല്കിയാല് സഹായിക്കാമെന്ന് ഇവരെ അറിയിച്ചതായും എം.രാജന് പറയുന്നു. പിന്നീട് മേല്‍ ഉദ്യോഗസ്ഥരോടൊപ്പം വിവിധ പരിശോധനകള്‍ കഴിഞ്ഞ് മൂന്നു മണിയോടെ തിരികെ ഓഫീസില്‍ എത്തിയതായും ഇതിനിടെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തന്നെ കാണാന്‍ വരികയും ഓഫീസ് മുറിക്കുള്ളിലേക്ക് വിളിച്ചുകൊണ്ടു പോയി മര്‍ദ്ധിക്കുകയുമായിരുന്നുവെന്നും സബ് എഞ്ചിനിയര്‍ പറയുന്നു. പിന്നീട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കര്‍ണ്ണപുടത്തിന് പരിക്കേറ്റതായി കണ്ടെത്തി. ഇവിടെ നിന്നും എഞ്ചിനിയറെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: