തൊടുപുഴ: അദ്ധ്യാപകന്റെ ബൈക്കുമായി മുങ്ങിയ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പിടിയിലായി. കുളമാവ് ജവഹര്‍ നവോദയാ വിദ്യാലയത്തിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് ഞായറാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടോടെ കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. സ്കൂളിനോടനുബന്ധിച്ചുള്ള ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. ആറാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള അമ്പതോളം ആണ്‍കുട്ടികളാണ് ഒരു ഹോസ്റ്റലിലുള്ളത്. ആണ് കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഇത്തരത്തില്‍ പതിനഞ്ചോളം ഹോസ്റ്റലുകളാണ് ഇവിടെയുള്ളത്. ഒരോ ഹോസ്റ്റലിനും അദ്ധ്യാപകരായ ഒരോ ഹൗസ് മാസ്റ്റര്‍മാരും ഉണ്ടാവാറുണ്ട്. രണ്ട് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ഒന്നില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിയത്. വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോസ്റ്റലിന്റെ ചാര്‍ജ്ജുള്ള അദ്ധ്യാപകന് മൂന്നാഴ്ചയായി കേരളത്തിന് പുറത്ത് ട്രെയിനിങിലാണ്. ഈ സമയത്ത് വാഹനത്തിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ മൂന്നംഗ സംഘം ഞായറാഴ്ച രാത്രിയില്‍ വാഹനവുമായി മുങ്ങുകയായിരുന്നു. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യവേ മൂലമറ്റത്ത് വച്ച് ഇവര്‍ നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന കാഞ്ഞാര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പോലീസ് അറിയിച്ചതനുസരിച്ച് അര്‍ദ്ധരാത്രിയില്‍ തന്നെ അധികൃതരെത്തി വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് കൊണ്ടു പോയി. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച രക്ഷിതാക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം പറഞ്ഞു വിട്ടതായി വൈസ് പ്രിന്‍സിപ്പല്‍ ജോസ് കുര്യന് പറഞ്ഞു. അതേ സമയം ബൈക്ക് മോഷണം പോയതായി ഉടമയായ അദ്ധ്യാപകന്റെ പരാതി ലഭിച്ചാല്‍ സംഭവത്തില്‍ കേസെടുക്കുമെന്ന് കാഞ്ഞാര്‍ പോലീസ് അറിയിച്ചു. ഇതിനിടെ ഒരാഴ്ച മുമ്പ് ഇതേ സ്കൂളിലെ അദ്ധ്യാപകന് ഇതേ വിദ്യാലയത്തില്‍ തന്നെ ഹൈസ്കൂളില്‍ പഠിക്കുന്ന മകനെ ഇരുമ്പ് വടിയുപയോഗിച്ച് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍ അന്വേഷണം തുടരുകയാണ്.സ്കൂളിലെ പഠനാന്തരീക്ഷം തകരുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: