തൃശൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നു വിരമിച്ച വിരലിലെണ്ണാവുന്ന എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ദേവസ്വം കമ്മീഷണറുടെ ഓഫീസ് കയറിയിറങ്ങി ചെരുപ്പുതേയുന്ന സ്ഥിതിയില്‍. പതിറ്റാണ്ടുകളോളം വിവിധ ക്ഷേത്രങ്ങളില്‍ ദേവീദേവന്മാരെ സേവിച്ചെങ്കിലും കമ്മീഷണര്‍ ഓഫീസിലെ ‘ദേവന്മാര്’ ഇനിയും ഇവര്‍ക്കുനേരെ കണ്ണുതുറക്കാന്‍ തയ്യാറായിട്ടില്ല. ഇവര്‍ക്ക് ഒരാനുകൂല്യവും നല്കാതിരിക്കാന് എന്താണ് വഴിയെന്ന ചിന്തയിലാണ് കമ്മീഷണറടക്കമുള്ള ബോര്‍ഡ് ജീവനക്കാര്‍.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ മുഖവിലക്കെടുക്കാന്പോലും ഇവര്‍ തയ്യാറാകുന്നില്ല. കരിഞ്ഞയില വീഴുമ്പോള്‍ പച്ചയില ചിരിക്കും എന്ന അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. തങ്ങള്‍ക്കും നാളെ ഇതേ അവസ്ഥ വരുമെന്ന് ചിന്തിക്കുന്നില്ല. ആകെ 45 പേരാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയില്‍ നിന്നു വിരമിച്ചത്. എന്നാല്‍, ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് 36 പേര് മാത്രം. ഇവര്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും.
തൂപ്പുകാരടക്കമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അതോറിറ്റിയാണ് എക്സിക്യൂട്ടീവ് ഓഫീസര്‍. അവര്‍ക്കാണ് ഇത്തരമൊരു ദുര്‍ഗതി. ഇത്തരം ഒരവസ്ഥ സംസ്ഥാന സര്‍ക്കാരിലെ ഒരു വകുപ്പിലും ഇല്ല. മാത്രമല്ല, 65 വയസില്‍ വിരമിക്കുന്ന ക്ഷേത്ര ജീവനക്കാരനും 60 വയസില്‍ വിരമിക്കുന്ന എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും ഒരേ പെന്ഷന്. അതായത് തൂപ്പുകാരനെന്നോ എക്സിക്യൂട്ടീവ് ഓഫീസറെന്നോ ഇവിടെ വകഭേദമില്ല. കുടുംബ പെന്‍ഷനാകട്ടെ നാമമാത്ര തുകയും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമാന തസ്തികയില്‍ വിരമിച്ചവര്‍ക്ക് ലഭിക്കുന്ന പെന്ഷന് തുകയെങ്കിലും തങ്ങള്‍ക്കും ലഭിക്കണമെന്നാണ് ന്യായമായ ആവശ്യം. കഴിഞ്ഞ ഇടതു മുന്നണി ഭരണകാലത്ത് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ജി. സുധാകരന് പ്രശ്നപരിഹാരത്തിനായി ഏകീകൃത ദേവസ്വം ബോര്‍ഡ് കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കുറുപ്പിന്റെ ഉറപ്പില്‍ ഒതുങ്ങി.
നിലവില്‍ ക്ഷേമനിധി ബോര്‍ഡ് അനുവദിക്കുന്ന തുച്ഛമായ പെന്‍ഷനാണ് ഇവര്‍ക്കുള്ളത്. വിരമിച്ച 36 പേര്‍ക്ക് കുടുംബ പെന്‍ഷനുമായി ആകെ വേണ്ടിവരുന്നത് ഒരു കോടി രൂപയില്‍ താഴെ മാത്രം. ഇതിന് ഫണ്ടില്ലെന്നാണ് പറയുന്ന ന്യായീകരണം.
സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തിനകം ആനൂകൂല്യങ്ങള്‍ മുഴുവന്‍ നല്‍കണമെന്നാണ് നിയമം. അതിവിടെ പാലിക്കപ്പെടുന്നില്ല. ഇതിനെ മനുഷ്യാവകാശ ലംഘനമായി കരുതേണ്ടതുണ്ട്. സര്‍ക്കാര്‍ നേരിട്ട് നിയമിച്ചവരാണ് ഓഫീസര്‍മാര്‍. സര്‍ക്കാരിന്റെ എല്ലാ നിയമവ്യവസ്ഥകളും ഇവര്‍ക്കും ബാധകം. നിയമനം, സ്ഥലംമാറ്റം, ശമ്പള പരിഷ്കരണം എന്നിവയെല്ലാം നിശ്ചയിക്കുന്നത് സര്‍ക്കാര്‍ തന്നെ. എന്നാല്‍, പാര്‍ട്ട് മൂന്ന് ഇവര്‍ക്ക് ബാധകമല്ല. അതായത് പെന്ഷന്.
തുടക്കത്തില്‍ വളരെ തുച്ഛമായ ശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്തുവന്നിരുന്നത്. എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് മാന്യമായ ഒരു ശമ്പള വ്യവസ്ഥ വരുമ്പോഴേക്കും ഇവര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. ഇരുമുന്നണികളിലെയും വകുപ്പു മന്ത്രിമാരെയും പലതവണ നിവേദനങ്ങളുമായി സമീപിച്ചു. കണ്ണുതുറക്കാന്‍ അവര്‍ക്ക് ഇനിയും സമയമായില്ല. മറ്റു ദേവസ്വം ബോര്‍ഡിലെ എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ അതേ ജോലി തന്നെയാണ് ഇവരും ചെയ്തുവന്നിരുന്നത്.
അതിനാല്‍ അവര്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ബാധകമെന്നും ഫണ്ടിന്റെ ദൗര്‍ലഭ്യം പറഞ്ഞ് നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പക്ഷേ, അത് പതിച്ചത് ബധിരകര്ണ്ണങ്ങളിലാണെന്നു മാത്രം. പെന്ഷന് തുക വര്‍ദ്ധിപ്പിക്കുന്നത് ക്ഷേമനിധി ഓഫീസര്‍ പൂര്‍ണമായും എതിര്‍ക്കുന്നു. തീരുമാനമെടുക്കേണ്ട കമ്മീഷണറാകട്ടെ അതിനുള്ള ആര്‍ജ്ജവം കാണിക്കുന്നുമില്ല.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന പെന്ഷന് തുക ദേവസ്വം ബോര്‍ഡ് കൊടുക്കുന്ന വിധത്തില്‍ ഒരുത്തരവ് ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന് നേതാവായ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് തങ്ങളുടെ വിഷമം മനസ്സിലാക്കി കണ്ണുതുറക്കുമെന്നാണ് ഇവര്‍ ആശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: