പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന്റെ പേരില്‍ മണ്ണിട്ട് നികത്തിയ കരിമാരം തോട് പുനര്‍നിര്‍മ്മിക്കാന്‍ കാലതാമസമുണ്ടായതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെ ശാസന. ഇന്നലെ ആറന്മുളയില് മണ്ണിട്ട് നികത്തിയ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് മന്ത്രി കളക്ടറെ ശാസിച്ചത്.
തോടു പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തോടു പുനര്‍നിര്‍മ്മിക്കാന്‍ കോടതി നിര്‍ദ്ദേശിച്ച ആളിന് നോട്ടീസ് നല്കി ഉടന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ചെലവില്‍ തോട് പുനര്‍നിര്‍മ്മിച്ച ശേഷം അതിന് ചെലവായ തുക കക്ഷിയില്‍ നിന്നും ഈടാക്കണമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മാറിയത് അറിഞ്ഞില്ലേയെന്നും മന്ത്രി ചോദിക്കുന്നുണ്ടായിരുന്നു. ആറന്മുള വിമാനത്താവളത്തിനായി നികത്തിയെടുത്ത സ്ഥലത്തിന് ചുറ്റും നെല്‍കൃഷി ചെയ്യുന്നതിനായി കര്‍ഷകരുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലും കൃഷിമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു. വിമാനത്താവള നിര്‍മ്മാണത്തിനായി മണ്ണിട്ട് നികത്തിയ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിട്ടും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗം ചേര്‍ന്ന് പ്രഖ്യാപനം നടത്താത്തതിനും മന്ത്രിയുടെ വിമര്‍ശനമുണ്ടായി.
ആഗസ്റ്റ് ആറിന് ചേരുന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ പ്രസ്തുത പ്രദേശം മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ മാറിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്നും സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ആറന്മുളയില് നെല്‍കൃഷി നടത്തുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് മന്ത്രിക്ക് നല്കാന് കളക്ടറും ഉദ്യോഗസ്ഥരും ബുദ്ധിമുട്ടി. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമകളെപോലും ഇനിയും കണ്ടെത്തിയിട്ടില്ല. ആറു പാടശേഖരങ്ങളിലായി 56 ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ചെയ്യാമെന്നാണ് ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചത്.
ഇതില്‍ പല സ്ഥലത്തും ഉടമകളാരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പദ്ധതി പ്രദേശത്തെ വ്യവസായിക മേഖലാ പ്രഖ്യാപനം ഉടന്‍ റദ്ദാക്കുമെന്നും നവംബറില്‍ ആറന്മുളയില് കൃഷിയിറക്കുമെന്നും മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. ആറന്മുളയില് വിമാനത്താവളം എന്നത് ഇനിയൊരിക്കലും യഥാര്ത്ഥ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: