ചേര്‍ത്തല: വാഹനപരിശോധനക്കിടെ കുപ്രസിദ്ധ മോഷ്ടാവിനെ അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി. എറണാകുളത്തുനിന്ന് മോഷ്ടിച്ചെടുത്ത ബൈക്കും പിടിച്ചെടുത്തു. ചേര്‍ത്തല മുനിസിപ്പല്‍ 14-ാം വാര്‍ഡില്‍ തോപ്പുവെളി നെബു(32) ആണ് പിടിയിലായത്. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അരീപ്പറമ്പ് സ്കൂളിന് സമീപം പട്രോളിങ്ങിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. വാഹനത്തിന്റെ രേഖകളൊന്നും ഉണ്ടായിരുന്നില്ല. നെബുവിനൊപ്പം ഉണ്ടായിരുന്ന മാരാരിക്കുളം സ്വദേശി ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ബൈക്ക് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പരിധിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറി.
ഓടിരക്ഷപ്പെട്ടയാളെ പോലീസ് തെരയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അര്‍ത്തുങ്കല്‍ എസ്ഐ മൃദുലകുമാറിന്റെ നേതൃത്വത്തില്‍ നടന്ന രാത്രികാല പട്രോളിങ്ങിനിടെയാണ് പ്രതി പിടിയിലായത്. എറണാകുളം, കുത്തിയതോട്, ചേര്‍ത്തല, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളിലിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നെബുവെന്ന് പോലീസ് പറഞ്ഞു. കുത്തിയതോട് ഭാഗത്ത് ഗൃഹനാഥനെ മയക്കി 35 പവന്റെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അരീപ്പറമ്പ് മേഖലയില്‍ മോഷണത്തിനെത്തിയപ്പോഴാണ് പിടിയിലായതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: