ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ പാലസ് വാര്‍ഡ് കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റങ് കമ്മിറ്റി അദ്ധ്യക്ഷയുമായ ഷോളി സിദ്ധകുമാര്‍, ഭര്‍ത്താവ് സിദ്ധകുമാര്‍, മകന് അശ്വിന് എന്നിവരെ വീടുകയറി അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ മുഖ്യപ്രതി പാലസ് വാര്‍ഡ് കറുകപ്പറമ്പില്‍ അനീഷിനെ (28) സൗത്ത് എസ്.ഐ എം.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന് ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്ക് കേസില്‍ നേരിട്ടുപങ്കില്ലെന്നാണ് പൊലീസ് നിലപാട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
തന്റെ വീടിനു സമീപത്ത് തെരുവുവിളക്ക് സ്ഥാപിച്ചില്ലെന്നും റോഡിലെ കുഴികള്‍ അടച്ചില്ലെന്നും ആരോപിച്ചാണ് ഞായറാഴ്ച രാത്രി പത്തരയോടെ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം മദ്യലഹരിയില്‍ കൗണ്‍സിലറുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ആക്രമണം നടത്തിയത്. കല്ലേറില്‍ ഷോളിയുടെ ഇടതു കാല്‍മുട്ടിനു പരിക്കേറ്റു. വലതു കാല്‍മുട്ടിന് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. സിദ്ധകുമാറിന്റെ പുറത്താണ് അടിയേറ്റത്. അശ്വിന്റെ കൈക്ക് പരിക്കേറ്റു. അക്രമികള്‍ വീട്ടിലുള്ളപ്പോള്‍ത്തന്നെ പൊലീസിനെ വിളിച്ചെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞാണ് എത്തിയതെന്നും പരാതിയുണ്ട്. ഇന്നലെ രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ ഇന്നലെ ഉച്ചയോടെ വീടിനു മുന്നിലെത്തി വീണ്ടും ഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: