തൃശൂര്‍: പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ അനധികൃത നിയമനം നടത്തിയെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍മന്ത്രി കെ.പി. അനില്‍കുമാറിനുമെതിരെ ദ്രുതപരിശോധന നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ കേസില്‍ ആറ് പ്രതികളുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സ്ഥിരനിയമനമായും താത്കാലിക നിയമനമായും നൂറിലേറെപ്പേരെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ അനധികൃതമായി നിയമിച്ചുവെന്നാണ് പരാതി.
നേരത്തെ വിജിലന്‍സ് ഈ നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നും പരാതിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ ദ്രുതപരിശോധന നടത്തി സെപ്തംബര്‍ 19നകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം.
പട്ടികജാതി വികസനവകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ദ്രജിത് സിങ്, പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫീസര്‍ ആയിരുന്ന ഡോ.എസ്. സുബയ്യ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്. ജോഷി, ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം എന്നിവരേയും പ്രതി ചേര്‍ത്താണ് ഹര്‍ജി.
മെഡിക്കല്‍ കോളേജ് നടത്തുന്ന സൊസൈറ്റി ഫോര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്മാന് കൂടിയായിരുന്നു ഉമ്മന്‍ ചാണ്ടി. സഹകരണമേഖലയിലുള്ള കോളേജിലെ 170 ഓളം നിയമനങ്ങള്‍ സംബന്ധിച്ചാണ് പരാതി. പിഎസ്സിയെ ഒഴിവാക്കി നിയമനം സ്പെഷ്യല്‍ ഓഫീസര്‍ വഴി നടത്തിയെന്നും അപാകങ്ങള്‍ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
പട്ടികജാതി, പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എജൂക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലായിരുന്ന കോളേജ് അഴിമതി ആരോപണത്തെ മറികടക്കാനാണ് പുതിയ സൊസൈറ്റിക്കു കീഴിലാക്കിയത്. ചില നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച എക്സ്പര്‍ട്ട് കമ്മറ്റിയും നിയമനങ്ങളില്‍ അപാകമുണ്ടെന്നു കണ്ടെത്തിയെങ്കിലും, എതിര് കക്ഷികളിലൊരാളായ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ ഉള്‍പ്പെട്ട കമ്മറ്റിയാണ് നിയമനങ്ങളില്‍ ക്രമക്കേട് ഇല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത.്
പാലക്കാട് കേരളശേരി സ്വദേശിയും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ പി.ര ാജീവിന്റെ ഹര്‍ജിയിലാണ് അന്വേഷണം.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. പാലക്കാട് കുന്നത്തുമേടില് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനെടുത്ത തീരുമാനം മുതല്‍ ഒട്ടേറെ വിവാദങ്ങളുണ്ടായിരുന്നു.
മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും യോഗ്യതകള്‍ പരിശോധിക്കാതെയുമാണ് അനധികൃത നിയമനങ്ങള്‍ നടന്നിട്ടുള്ളതെന്നാണ് പരാതിക്കാരന് കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. നിയമനങ്ങള്‍ക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും ഇഷ്ടക്കാരേയും സ്വന്തം ആളുകളെയും തിരുകിക്കയറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: