തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചത് ചട്ടപ്രകാരമോയെന്നു കണ്ടെത്താന്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തുന്ന പരിശോധനയില്‍ ക്രമക്കേടുണ്ടെന്ന് പ്രാഥമിക നിഗമനം. 2011-16 കാലയളവില്‍ എക്സൈസ് വകുപ്പ് ബാര്‍ ലൈസന്‍സ് അനുവദിച്ചത് പക്ഷപാതമില്ലാതെ, സുതാര്യമായും നടപടിക്രമങ്ങള്‍ പാലിച്ചുമായിരുന്നോ എന്നാണ് എജി സൂക്ഷ്മ പരിശോധന നടത്തുന്നത്. ഈ കാലയളവില്‍ എക്സൈസ് മന്ത്രിയായിരുന്ന കെ. ബാബുവിനെതിരെ ബാര്‍ അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ്് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന് അനുബന്ധമായാണ് ഈ അന്വേഷണം. ഇക്കണോമിക് ആന്‍ഡ് റവന്യൂ ഓഡിറ്റ് വിഭാഗം പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ അമര്‍ പട്നായിക്കിന്റെ മേലനോട്ടത്തിലുള്ള ഓഡിറ്റര്‍മാരാണ് അന്വേഷിക്കുന്നത്.
ലൈസന്‍സ് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ മുന്‍ഗണനാക്രമം പാലിച്ചോ, ബാര്‍ അനുമതി നിഷേധിച്ചതു വഴി സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയോ, ആരാധനാലയങ്ങള്‍, സ്കൂള്‍, ശ്മശാനം, ദളിത് കോളനികള്‍ എന്നിവയില്‍ നിന്നുള്ള 200 മീറ്റര്‍ ദൂരപരിധി വ്യവസ്ഥ പാലിച്ചിട്ടുണ്ടോ തുടങ്ങിയവയും പരിശോധിക്കുന്നു.
ലൈസന്‍സ് അനുവദിച്ചത് നിയമപ്രകാരമല്ലെന്നും ചില ലൈസന്‍സുകള്‍ മുന്ഗണനാക്രമത്തിലല്ല നല്‍കിയിരിക്കുന്നതെന്നും സംശയിക്കുന്നതായാണ് പ്രാഥമിക കണ്ടെത്തല്‍.
ഇതിനു പുറമെ ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകള്‍ എന്നിവയും ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതും ഓഡിറ്റ് വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: