കൊച്ചി: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നിന്നു കൂടുതല്‍ പേര് സിപിഎം വിടാന്‍ ഒരുങ്ങുന്നു. ഉദയംപേരൂരില്‍ നിന്ന് 500 ഓളം പേര് സിപിഎം വിട്ടതിന് തൊട്ടുപിന്നാലെയാണിത്. ഉദയംപേരൂര്‍, പള്ളുരുത്തി, മുളന്തുരുത്തി, കൂത്താട്ടുകുളം, എളങ്കുന്നപ്പുഴ, നേര്യമംഗലം, കവളങ്ങാട് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇനിയും കൂടുതല്‍ പേര് പാര്‍ട്ടി വിടാന്‍ തയ്യാറെടുത്തിരിക്കുന്നത്.
വി.എസ്. അച്യുതാനന്ദനോട് കൂറുപുലര്‍ത്തുന്ന ഏരിയാ കമ്മറ്റികള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും പുറത്തുപോകുന്നത്. പിണറായി പക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള ജില്ലാ കമ്മറ്റിയില്‍ വിഎസ് അനുകൂലികളുടെ ശബ്ദം ദുര്‍ബലപ്പെട്ടുവരികയാണ്. സിപിഎം വിടുന്നവരില്‍ കൂടുതലും പേര് ബിജെപിയിലേക്കും സിപിഐയിലേക്കുമാണ് ചേക്കേറുന്നത്.
ഇതിനിടെ സിപിഎം വിട്ടവര്‍ സിപിഐയില്‍ ചേര്‍ന്നത് ജില്ലയില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. ഇരുകൂട്ടരും പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. ഉദയംപേരൂരില്‍ നിന്ന് സിപിഎം ഏരിയാ കമ്മറ്റിയംഗം രഘുവരന്റെ നേതൃത്വത്തില്‍ 500 ഓളം പേര് കഴിഞ്ഞ ദിവസം സിപിഐയില്‍ ചേര്‍ന്നിരുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സിപിഎം വിട്ടവരെ മാലയിട്ട് സ്വീകരിച്ചത്. ഇതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തുവന്നു. കാനത്തിനും സിപിഐക്കും അതിരൂക്ഷ ഭാഷയിലായിരുന്നു സെക്രട്ടറിയേറ്റിന്റെ വിമര്‍ശനം. ഇതിനെതിരെ സിപിഐ ജില്ലാ കൗണ്‍സിലും രംഗത്തുവന്നു. ഇതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം ജില്ലയില്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: