കോഴിക്കോട്: യുഡിഎഫ് ശിഥിലമായെന്നും യുഡിഎഫിലെ ഘടകകക്ഷികള്‍ പുനര്‍വിചിന്തനത്തിന്റെ പാതയിലാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കോഴിക്കോട് ഇന്നലെ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന അദ്ദേഹം. കോണ്‍ഗ്രസ് കേരളത്തിലും ദുര്‍ബലമായിക്കഴിഞ്ഞു. സുപ്രധാന പ്രശ്നങ്ങളില്‍ നിലപാടെടുക്കാന്‍ കഴിയാതെ യുഡിഎഫ് സംഘടനാപരമായി തകര്‍ന്നു. ഘടക കക്ഷികളുടെ മാറ്റം കേരളത്തില്‍ പുതിയ ധ്രുവീകരണം ഉണ്ടാക്കും. ഏതു ദിശയിലെന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി ബിജെപി മാറി. ഒരു എംഎല്‍എ മാത്രമാണ് നിയമസഭയിലുള്ളതെങ്കിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ന് കേരളത്തില്‍ ബിജെപി മാത്രമാണുള്ളത്. നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷമായി വര്‍ത്തിക്കുന്നതും ബിജെപി. വാര്‍ത്തകള്‍ മൂടിവെക്കാനും മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുമാണ് സിപിഎം ശ്രമിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടമായ നിലപാടാണിത്. ഗോപാലകൃഷ്ണ എന്ന രീതിയില്‍ നിന്ന് തുടങ്ങി തികഞ്ഞ ഫാസിസ്റ്റ് പ്രവണതയിലേക്ക് അവര്‍ എത്തി നില്ക്കുന്നു. സ്വന്തം ചെയ്തികള്‍ മറച്ചുവെക്കാനും ജനവിരുദ്ധ നിലപാടുകള്‍ തമസ്കരിക്കാനും ഉള്ള ശ്രമമാണ് മാധ്യമ വേട്ടക്കു പിന്നില്‍. അറിയാനുള്ള അവകാശം നിഷേധിക്കുകയാണ് പാര്‍ട്ടിയും ഭരണകൂടവും. സിപിഎമ്മിന്റെ മാധ്യമനയം എന്തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു. കലാപത്തിന് ആഹ്വാനം ചെയ്ത് കോടിയേരി ബാലകൃഷ്ണന് നടത്തിയ പയ്യന്നൂര്‍ പ്രസംഗത്തിനെതിരെ കേസെടുക്കുന്നില്ലെന്ന നിലപാട് ഭരണത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ‘വയലിലെ പണിക്ക്, വരമ്പത്ത് കൂലി’ എന്ന നയമാണ് കോടിയേരി വ്യക്തമാക്കിയത്. കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍, ടി.പി. ചന്ദ്രശേഖരന്, അരിയില്‍ ഷുക്കൂര്‍ തുടങ്ങി സിപിഎം കൊന്നുതള്ളിയവര്‍ക്ക് ഏത് പണിക്കുള്ള കൂലിയാണ് നല്‍കിയതെന്ന് സിപിഎം വ്യക്തമാക്കണം. കൊലപാതകത്തിനും അക്രമത്തിനും ആഹ്വാനം ചെയ്യുകയാണ് നേതാക്കള്‍. അക്രമത്തിനിരയായവരെ സംരക്ഷിക്കുന്നതിനു പകരം അക്രമത്തിന് കാരണക്കാരെ ന്യായീകരിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ വെച്ചുപുലര്‍ത്തുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: