ആലപ്പുഴ: റാങ്കുലിസ്റ്റുകള്‍ കാലാവധി കഴിയാറായിരിക്കെ, പിഎസ്സിയെ നോക്കുകുത്തിയാക്കി വിവിധ വകുപ്പുകളില്‍ താത്കാലിക നിയമനങ്ങള്‍ തകൃതി. രാഷ്ട്രീയ താത്പര്യങ്ങളനുസരിച്ച് സ്വന്തക്കാരെ നിയോഗിച്ച് പിന്നീട് സ്ഥിരമാക്കുന്ന നയമാണ് ഭരണമുന്നണിയിലെ വിവിധ കക്ഷികള്‍ നടപ്പാക്കുന്നത്.
സിപിഐ കൈയാളുന്ന വെറ്ററിനറി ഡിപ്പാര്‍ട്ട്മെന്റില്‍ അറ്റന്‍ഡന്റര്‍മാരുടെ താത്കാലിക നിയമനങ്ങള്‍ വ്യാപകം. ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെയാണിത്. ഇത്തരത്തില്‍ നിയമനം ലഭിക്കുന്നതിന് ലക്ഷങ്ങള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് രാഷ്ട്രീയക്കാര്‍ വാങ്ങുന്നു. ഈ തസ്തികയില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 37 ഒഴിവുകള്‍.
നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നാനൂറോളം പേരെയാണ് ഒരാഴ്ചയ്ക്കിടെ ഇന്റര്‍വ്യൂ ചെയ്തത്. ഇവരില്‍ ചിലരുടെ വേണ്ടപ്പെട്ടവര്ക്കാകും നിയമനം ലഭിക്കുക. ഭരണ മുന്നണിയിലെ പ്രാദേശിക നേതാക്കള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം ഇതിനകം കൈപ്പറ്റിയതായും വിവരം. ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള മറ്റു ഡിപ്പാര്‍ട്ട്മെന്റുകളിലും ഇതാണ് അവസ്ഥ.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലയളവിലാണ് വിവിധ വകുപ്പുകളില്‍ ഒഴിവുള്ള ഇത്തരം തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നു താത്കാലിക നിയമനം നടത്താന്‍ തീരുമാനമെടുത്തത്. തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതിനാല്‍ നടന്നില്ല. മുന്‍ സര്‍ക്കാരിന്റെ തീരുമാനം ഈ സര്‍ക്കാര്‍ നടപ്പാക്കുന്നുവെന്നാണ് ന്യായം പറയുന്നത്. എന്നാല്‍, പല യുവജന സംഘടനകളും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: