തൃശൂര്‍ ജില്ലയില്‍പ്പെടുന്ന വലക്കാവിലെ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും പൂട്ടണം എന്നാവശ്യപ്പെട്ട് വീട് തകര്‍ച്ച നേരിടുന്ന മുപ്പതോളം കുടുംബങ്ങള്‍ കളക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രി സമരക്കാര്‍ എഡിഎമ്മിനെ ഉപരോധിച്ചു. രാത്രി പുറത്തിറങ്ങാന്‍ അനുവദിച്ചുമില്ല.
ഭരണാധികാരികളുടെ മൗനാനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല. ഒരു മാസത്തിലേറെയായി തുടരുന്ന രാപകല്‍ സമരത്തിന് പിന്നാലെയാണ് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചിട്ടുള്ളത്. വീടുകളുടെ ചുമരുകള്‍ തകരുക, കടുത്ത പൊടി ശല്യം, ഇതുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന അലര്‍ജി മുതലായവയാണ് വലക്കാവുകാരെ സമരപാതയില്‍ എത്തിച്ചത്. മൂവാറ്റുപുഴയില്‍ പാറടമ മാലിന്യം തോട്ടിലേക്ക് ഒഴുക്കി മീനുകള്‍ ചത്തുപൊങ്ങിയ സംഭവമുണ്ടായി.
കുളിക്കാനിറങ്ങിയവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. മാന്നാറിലെ ക്രഷറുകളില്‍ നിന്നുള്ള മലിനജലം കുളിക്കുന്നതിനും കുടിക്കുന്നതിനും ഉപയോഗിക്കുന്ന തോട്ടിലേക്ക് ഒഴുക്കിയ സംഭവമുണ്ടായി. ക്വാറികള്‍ ജൈവവൈവിധ്യം തകര്‍ക്കുകയും പ്രകൃതി സൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു. ക്വാറികളില്‍ പാറപൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമലിനീകരണം സമീപവാസികള്‍ക്ക് ദുസ്സഹമാണ്. ഭൂമി നഷ്ടമാകുന്നതിനോടൊപ്പം ജലത്തിന്റെ ഗുണം നശിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്ന ശബ്ദം സമീപവാസികള്‍ക്ക് കേള്‍വിനഷ്ടം വരുത്തുകയും ചെയ്യുന്നു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിലും പത്തനംതിട്ടയിലെ ചെമ്പന്‍ കുഴിയിലും സര്‍ക്കാര്‍ ഖനനത്തിന് വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്.
ഭൂമിയുടെ അടിയില്‍ ആഴത്തില്‍ സ്ഥിതിചെയ്യുന്ന പാറകളെയാണ് റോക്ക് ഡ്രില്‍ ഉപയോഗിച്ചും ഡൈനമിറ്റ് ഉപയോഗിച്ചും തകര്‍ക്കുന്നത്. ഇതാണ് കേള്‍വിക്കുറവ് ഉണ്ടാക്കുന്നത്. ഇതിനുപുറമെ പൊട്ടിച്ച പാറയില്‍നിന്നും ആവശ്യമില്ലാത്തവ അലക്ഷ്യമായി തള്ളുന്നതും പ്രശ്നമാണ്. പാറ ഖനനം മനുഷ്യരുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതിനോടൊപ്പം മൃഗങ്ങളുടെ ആവാസ വ്യവസ്ഥയും നശിപ്പിക്കുന്നു. ഖനനം പലപ്പോഴും വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തിയും മലിനീകരണം സൃഷ്ടിക്കുന്നു.
മണ്ണ് ഒലിച്ചുപോയി നദികളില്‍ എക്കല്‍ അടിഞ്ഞുചേരാനും കാരണമാകുന്നു. സ്ഫോടനം മൂലമുള്ള ശബ്ദവീചികള്‍ പരിസരവാസികള്‍ക്ക് അസഹനീയമാകുന്നു. സ്ഫോടനം സൃഷ്ടിക്കുന്ന പ്രകമ്പനം, പൊടി മാലിന്യം, പ്രകൃതി നാശം എന്നിവയ്ക്ക് വഴിയൊരുക്കുമ്പോള്‍ മൃഗങ്ങള്‍ക്ക് മേയാനുള്ള സ്ഥലം ചുരുങ്ങുകയും ജലം റീചാര്‍ജ് ചെയ്യാന്‍ സാധിക്കാതെ ജലക്ഷാമത്തനും വഴിയൊരുക്കുന്നു. സുപ്രീംകോടതി 2012 ല്‍ പാറമട ഖനനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി പരാമര്‍ശിച്ചിരുന്നു. ക്വാറികള്‍ക്കുള്ള ലീസും അതിന്റെ പുതുക്കലും തടയണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ക്വാറികളുടെ സമീപമുള്ള പൈതൃക സ്ഥാപനങ്ങള്‍ക്കും ഖനനം ഭീഷണിയാണ്. പാറഖനനം ഭൂനാശത്തിന് കാരണമാകുമ്പോള്‍ പച്ചക്കറി ഉല്‍പ്പാദനവും തടസ്സപ്പെടുന്നു. കേരളം പച്ചക്കറികള്‍ക്ക് ആശ്രയിക്കുന്നത് തമിഴ്നാടിനെയാണല്ലൊ. കീടനാശിനികള്‍ അടിച്ച പച്ചക്കറികളായിട്ടും കേരളീയര്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. കാരണം പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പരിസ്ഥിതി ഇല്ലാത്തതാണ്.
ഭൂമിയ്ക്കും പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഇത്രയധികം വിനാശകരമായിട്ടും കേരളം ഭരിച്ച സര്‍ക്കാരുകള്‍ ക്വാറി മുതലാളികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നത് കോഴ മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മൂവാറ്റുപുഴ മേഖലയില്‍തന്നെ ഇരുപതിലധികം പാറമടകളും നിരവധി ക്രഷറുകളുമുണ്ട്. പാറമണല്‍ കഴുകുന്ന മലിനജലം മോട്ടോര്‍ ഉപയോഗിച്ച് തൊടിയിലേക്കൊഴുക്കി തോടുകള്‍ക്കും കുളങ്ങള്‍ക്കും വയലുകള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നു. ക്വാറി മാഫിയയ്ക്കെതിരെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സമരസമിതി പ്രവര്‍ത്തകരെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞത്, ക്വാറി ഖനനം പരിസ്ഥിതിയെ തകര്‍ക്കുമെന്നും കുടിവെള്ളക്ഷാമവും ഭക്ഷ്യക്ഷാമവും സൃഷ്ടിയ്ക്കും എന്നുമാണ്.
ജനങ്ങളുടെ പേരില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാരുകള്‍ ക്വാറി മാഫിയയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങരുത്. സുപ്രീംകോടതി വിധി പോലും അവഗണിച്ച് പ്രവര്‍ത്തിക്കുന്ന ജനദ്രോഹപരമായ ക്വാറികള്‍ അടച്ചപൂട്ടിയില്ലെങ്കില് വലക്കാവിലേതുപോലുള്ള നിരാഹാരം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. ഈ സാധ്യത മുന്നില്‍ കണ്ടെങ്കിലും സര്‍ക്കാര്‍ ക്വാറി പ്രശ്നത്തില്‍ ഇടപെട്ട് ജനങ്ങളുടെ പ്രതിഷേധ നിരാഹാരം അവസാനിപ്പിക്കുവാന്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: