തിരുവനന്തപുരം: സ്വദേശിവത്ക്കരണത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്ന പ്രവാസികള്‍ക്ക് പുരധിവാസം ഉള്‍പ്പെടെ നടപ്പിലാക്കേണ്ട നോര്‍ക്ക റൂട്സിന്റെ പ്രവര്‍ത്തനം നോക്കുകുത്തിയാകുന്നു. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെയും നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, തൊഴില്‍ പുനരധിവാസം അടഞ്ഞ അദ്ധ്യായമായി. തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്നവര്‍ക്ക് വീണ്ടും വിദേശത്ത് പോകാന്‍ താത്പര്യമുണ്ടെങ്കില്‍ അതിനുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല.
1996 ലാണ് രാജ്യത്ത് ആദ്യമായി പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി കേരളത്തില്‍ നോര്‍ക്ക വകുപ്പിന് രൂപം നല്‍കിയത്. മൂന്നരക്കോടി വരുന്ന ജനസംഖ്യയില്‍ മുപ്പത് ശതമാനത്തോളം പ്രവാസികളാണെന്നതും സംസ്ഥാനത്തെ സമ്പദ്ഘടനയുടെ നല്ലൊരു ശതമാനം ഇവരുടെ വരുമാനത്തെ ആശ്രയിച്ചുള്ളതുമാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണിത്.
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കിയതോടെ പതിനായിരക്കണക്കിന് പേര് തിരികെ എത്തിയിരുന്നു.
തൊഴില്‍ നഷ്ടപ്പെട്ട് തിരികെ എത്തുന്നവരുടെ സഖ്യ ദിനംപ്രതി വര്‍ദ്ധിച്ചതോടെയാണ് നോര്‍ക്ക റൂട്സ് വഴി തൊഴില്‍ പുനരധിവാസവും ക്ഷേമപദ്ധതികളും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസി കുടുംബങ്ങളുടെ ബാങ്ക് ലോണ്‍, വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് മൊറട്ടോറിയം പ്രഖാപിക്കുമെന്നും തൊഴില്‍ ചെയ്യുന്നതിനായി വായ്പാ സൗകര്യങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവയൊന്നും നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, തൊഴില്‍ പുനരധിവാസത്തിനുള്ള ബാങ്ക് വായ്പാ പദ്ധതി നിയമങ്ങളുടെ നൂലാമാലകളില്പ്പെട്ടതിനാല് അതും പ്രവാസികള്‍ ഉപേക്ഷിച്ച നിലയിലായി.
ഒരു ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപവരെയാണ് പ്രവാസികള്‍ക്ക് വായ്പയായി നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടായത്.
രണ്ടു ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ജാമ്യവ്യവസ്ഥ ഇല്ലാതെയും അതിനു മുകളിലുള്ള തുകയ്ക്ക് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ജാമ്യം നല്‍കണമെന്നുമാണ് നോര്‍ക്ക ധരിപ്പിച്ചിരുന്നത്.
എന്നാല്‍, ബാങ്ക് അധികൃതര്‍ക്ക് നല്കിയ നിര്‍ദ്ദേശത്തില്‍ വായ്പക്ക് മതിയായ ജാമ്യം വാങ്ങിയിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ബാങ്ക് നിര്‍ദ്ദേശിക്കുന്ന മതിയായ ജാമ്യം നല്കാന് സാധിക്കാതായതോടെ വായ്പയില്‍ നിന്നു പ്രവാസികള്‍ പിന്തിരിഞ്ഞു.
ഇതേരീതിയില്‍ തന്നെയാണ് തൊഴില്‍ പാക്കേജും നടപ്പിലാക്കിയത്. തൊഴില്‍ നഷ്ടപ്പെട്ട് തിരികെ വന്നവര്‍ക്ക് പ്രത്യേക പരിഗണന ഇല്ല. സര്‍ട്ടിഫിക്കറ്റ് പരിശോധന മാത്രം നോര്‍ക്കയുടേത്.
പിന്നാലെയുള്ള ഇന്റര്‍വ്യൂവും മറ്റും നടത്തുന്നത് വിദേശകമ്പനി പ്രതിനിധികള്‍. തിരികെ എത്തിയവരെ തെരഞ്ഞെടുക്കുന്നതില്‍ കമ്പനിപ്രതിനിധികള്‍ വിമുഖതയും കാണിച്ചു. അതോടെ തൊഴില്‍ പാക്കേജും അടഞ്ഞ അദ്ധ്യായമായി.
സൗദിയില്‍ നിതാഖത് കര്‍ശനമാക്കിയതോടെ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ നോര്‍ക്കയുടെ കീഴില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് രൂപികരിച്ചു. പെന്ഷന് പദ്ധതിയായിരുന്നു ആദ്യം നടപ്പാക്കിയത്. പ്രവാസികളില്‍ നിന്നു നിശ്ചിത തുക വാങ്ങിയശേഷം അറുപത് വയസ് കഴിയുമ്പോള്‍ ചെറിയൊരു തുക പെന്ഷന് നല്കുന്ന പദ്ധതി.
എല്‍ഡിഎഫ് സര്‍ക്കാരിനുശേഷം അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരും പ്രവാസികളുടെ ക്ഷേമത്തിന് മുതലക്കണ്ണീര് ഒഴുക്കി. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് രണ്ടു കോടി രൂപ അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റില്‍ വകയിരുത്തി. കൂടാതെ പ്രവാസി ഡേറ്റ ബാങ്ക് രൂപീകരിക്കാന്‍ 50 ലക്ഷം രൂപയും ക്ഷേമപ്രവര്ത്തികള്ക്ക് 25 ലക്ഷവും പ്രഖ്യാപിച്ചു. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല.
തൊഴില്‍ പുനരധിവാസം നടപ്പിലാക്കിയത് വ്യവസായി ബി.ആര്. ഷെട്ടി മാത്രമായിരുന്നു. വിദേശ രാജ്യങ്ങളിലെ ഷെട്ടിയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: