ഇടുക്കി: ഭീകരവാദപ്രവര്ത്തനത്തിനും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും കുഴല്‍പ്പണം വ്യാപകമായി ഒഴുകുമ്പോഴും നിയമത്തിന്റെ പഴുതുകള്‍ക്കിടയിലൂടെ രാജ്യദ്രോഹികള്‍ രക്ഷപെടുന്നു. സംസ്ഥാനത്തെ കുഴല്‍പ്പണ കേസുകളില്‍ മിക്കതും പിടികൂടുന്നത് ലോക്കല്‍ പോലീസാണ്. കുഴല്‍പ്പണം പിടികൂടിയാല്‍ ഐപിസി പ്രകാരം കേസെടുക്കാന്‍ വകുപ്പില്ല. ഇതിനാല്‍ പോലീസ് സിആര്‍പിസി വകുപ്പില്‍പ്പെടുത്തി കേസെടുക്കുന്നു.
സംശയാസ്പദമായി പണം കണ്ടെത്തി, ഈ പണം മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നു എന്ന് എഫ്ഐആറില്‍ ചേര്‍ക്കുന്നു. കേസ് കോടതിയിലെത്തുമ്പോള്‍ മോഷ്ടിച്ച പണമാണ് പ്രതിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന് പിടിച്ചെടുത്തത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെയും വരുന്നു. ഇതോടെ പ്രതി രക്ഷപെടും.
കുഴല്‍പ്പണവുമായി എത്തുന്ന പ്രതികളെ സാമ്പത്തിക എന്‍ഫോഴ്സ്മെന്റ് പിടികൂടിയാല്‍ സിവില്‍ കേസ് മാത്രമാണ് എടുക്കാന്‍ കഴിയുന്നത്. ഒരു സാഹചര്യത്തിലും പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍ പോകുന്നില്ല. പിടികൂടിയ തുകയ്ക്ക് ആനുപാതികമായി എന്‍ഫോഴ്സ്മെന്റ് നിശ്ചയിക്കുന്ന തുക ഖജനാവിലേക്കടച്ച് കുഴല്പ്പണവാഹകര് രക്ഷപെടുന്നു. കുഴല്‍പ്പണം എവിടെനിന്ന് വന്നു, ആര്‍ക്ക് എത്തിക്കുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അവശേഷിക്കും. ഇതേക്കുറിച്ച് പോലീസും എന്‍ഫോഴ്സ്മെന്റും അന്വേഷണം നടത്തുന്നുമില്ല.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടാണ് കുഴല്‍പ്പണക്കാര്‍ക്ക് രക്ഷപെടാനുള്ള പഴുതുണ്ടാക്കിയത്. ഈ ആക്ട് പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഇപ്പോള്‍ കേസുകളെടുക്കുന്നത്. എന്‍ഫോഴ്സ്മെന്റിന് കേരളത്തില്‍ ഒരു റീജിയണല്‍ ഓഫീസും വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണുള്ളത്. ഇതിനാല്‍ തന്നെ പിടികൂടുന്ന കേസുകളും കുറവാണ്.
പോലീസ് പിടികൂടുന്ന കുഴല്‍പ്പണക്കേസുകള്‍ എന്‍ഫോഴ്സ്മെന്റിനെ ഏല്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍, ഒരു സ്റ്റേഷന് ഓഫീസര്‍മാരും ഇതിന് തുനിയാറില്ല. നിയമ പരിഷ്കരണം വരുത്തി കുഴല്‍പ്പണക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്താന്‍ സംവിധാനങ്ങളുണ്ടാകണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: