കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഷെഡ്യൂളുകള്‍ കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ബ്ബന്ധിതരായത്. സ്പെയര്‍ പാര്‍ട്സുകളുടെ ലഭ്യത കുറഞ്ഞതാണ് ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ സമയത്ത് നടത്താനാവാത്തത്.
സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങുന്നത് ചില സഹകരണ സ്ഥാപനങ്ങളില്‍ നിന്നാണ്. ഇവരുടെ ബില്‍ തുക കൃത്യമായി നല്‍കാതെ വന്നതോടെ പാര്‍ട്സുകള്‍ നല്കാന് ഈ സൊസൈറ്റികള്‍ തയ്യാറാവുന്നില്ല. ഡയറക്ട് പര്‍ച്ചേസിങ്ങിനുള്ള തുക ലിമിറ്റ് ചെയ്തിട്ടുള്ളതിനാല്‍ ഡിപ്പോതലത്തില്‍ ചെറിയ തുകയുടെ പര്‍ച്ചേയ്സ് മാത്രമേ നടത്താനാവൂ.
എറണാകുളം മുതല്‍ കൊല്ലം വരെയുള്ള മധ്യമേഖലകളിലൂടെ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കാണ് കൂടുതലായി അറ്റകുറ്റപ്പണികള്‍ വേണ്ടിവരുന്നത്. എംസി റോഡ് വികസനത്തിന്റെ ഭാഗമായി വെട്ടിക്കുഴിച്ചിട്ട റോഡുകളിലൂടെയുള്ള മരണപ്പാച്ചിലിലാണ് വാഹനങ്ങളെ തകരാറിലാക്കുന്നത്.
റോഡിന്റെ ശോച്യാവസ്ഥമൂലം സമയനഷ്ടവും അതോടൊപ്പം ഇന്ധന നഷ്ടവും ഉണ്ടാകുന്നുണ്ട്. യഥാര്‍ത്ഥ റൂട്ടില്‍നിന്നും വഴിതിരിച്ചുവിടുന്ന ബസ്സുകള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് അടുത്ത ഡിപ്പോയിലെത്തുന്നത്. ഇത്തരത്തില്‍ കൂടുതല്‍ ദൂരം ഓടുമ്പോള്‍ ഇന്ധനം അമിതമായി ചെലവാകുന്നുണ്ട്. ഇതുമൂലം ചില സര്‍വ്വീസുകള്‍ക്ക് പുതിയ ഫെയര്‍സ്റ്റേജ് നിശ്ചയിക്കാന്‍വരെ അധികൃതര്‍ തയ്യാറായി.
കെഎസ്ആര്‍ടിസിയെ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിക്കുന്നത് കെടുകാര്യസ്ഥതയാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം. ഭരണകക്ഷിയിലെ ചില എംഎല്‍എമാരും നേതാക്കളും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഷെഡ്യൂളുകള്‍ ക്രമീകരിക്കുന്നതായും പരാതിയുണ്ട്. യാത്രക്കാര്‍ കുറവുള്ള റൂട്ടുകളില്‍ ഒന്നോ രണ്ടോ സര്‍വീസ് വേണ്ടിടത്ത് ദിവസം മുഴുവന്‍ സര്‍വ്വീസ് നടത്തുന്നത് മൂലം വരുമാനനഷ്ടമുണ്ടാക്കുന്നു.
മുന്‍കാലങ്ങളില്‍ ഓരോ റൂട്ടിന്റെയും ആവശ്യകതയും വരുമാനവും കണക്കിലെടുത്തായിരുന്നു സര്‍വ്വീസ് ക്രമീകരിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ട മാനേജ്മെന്റുതല സമിതികളുടെ യോഗങ്ങളും കൃത്യമായി നടക്കാറില്ല.
കെഎസ്ആര്‍ടിസില്‍ 35,002-ല്‍ അധികം ജീവനക്കാരാണ് നിലവില്‍ ഉള്ളത്. 6,304 ബസ്സുകള്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി ഓടുന്നു. ഇതില്‍ 6,399 ഷെഡ്യൂളുകള്‍. ഇതില്‍ ഭൂരിഭാഗം സര്‍വ്വീസുകളും കൃത്യമായി നടത്താന്‍ അധികൃതര്‍ക്ക് കഴിയാറുമില്ല. സര്‍വ്വീസ് നടത്തുകവഴി കെഎസ്ആര്‍ടിസിക്ക് ഒരു ദിവസത്തെ വരുമാനം 499 ലക്ഷം രൂപയാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് 1800-ല്‍ അധികം ലാഭകരമല്ലാത്ത സര്‍വീസുകള്‍ ഉണ്ടെന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: