തൃശൂര്‍: മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസില്‍ വിവാദവ്യവസായി വി.എം. രാധാകൃഷ്ണനും മകന് നിധിന് രാധാകൃഷ്ണനും ഉള്‍പ്പടെ 11 പ്രതികള്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 2003-2007 കാലത്ത് മലബാര്‍ സിമന്റ്സില്‍ ലാമിനേറ്റഡ് ബാഗുകള്‍ വാങ്ങിയ ഇടപാടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
മുംബൈ ആസ്ഥാനമായ റഷീദ് പാക്കേജ് എന്ന സ്ഥാപനത്തില്‍ നിന്ന് ഒരു ബാഗിന് പത്തുരൂപ ക്രമത്തിലായിരുന്നു ഇവ ഇറക്കുമതി ചെയ്തത്. ഇതില്‍ 2.25 രൂപ ഇടനിലക്കാരന് എന്ന നിലയില്‍ രാധാകൃഷ്ണന് കമ്മീഷനായി കൈപ്പറ്റിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നാലു വര്‍ഷക്കാലത്തെ ഇടപാടുകൊണ്ട് ഈ ക്രമത്തില്‍ കമ്പനിക്ക് 4.59 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
എസിസി സിമന്റ്സിനും ഇതേ കാലയളവില്‍ റഷീദ് പാക്കേജ് എന്ന കമ്പനി എട്ടു രൂപ നിരക്കിലാണ് ലാമിനേറ്റഡ് ബാഗുകള്‍ വിതരണം ചെയ്തത്. മലബാര്‍ സിമന്റ്സിന് നല്കിയ ബാഗുകള്‍ ഗുണനിലവാരം കുറഞ്ഞവയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയെടുക്കാതെ മലബാര്‍ സിമന്റിസിലെ ഉദ്യോഗസ്ഥരും അഴിമതിക്ക് കൂട്ടുനിന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 11 പ്രതികളും കുറ്റക്കാരാണെന്ന് കോടതിയെ വിജിലന്‍സ് ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: