തിരുവനന്തപുരം: കര്‍ക്കടക മാസത്തിലെ അമാവാസി നാളായ ഇന്ന് പിതൃമോക്ഷപ്രാപ്തിക്കായി സംസ്ഥാനമെമ്പാടും പിതൃതര്‍പ്പണചടങ്ങുകള്‍ നടന്നു.
തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കൊല്ലം തിരുമുല്ലവാരം കടപ്പുറം, ആലുവ മണപ്പുറം, പാലക്കാട് തിരുവില്വാമല, തിരൂര്‍ തിരുനാവായ, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം, വയനാട് തിരുനെല്ലി എന്നിങ്ങനെ പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണത്തിന് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്നാനഘട്ടങ്ങള്‍ക്ക് സമീപമുള്ള ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. പിതൃതര്‍പ്പണം പ്രമാണിച്ച് ക്ഷേത്രങ്ങളില്‍ രാവിലെ പ്രത്യേക പൂജകളും ഉണ്ടായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ബലിതര്‍പ്പണം ആരംഭിച്ചത്. തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങള്‍ ബലി തര്‍പ്പണത്തിനെത്തി.
പുലര്‍ച്ചെ മൂന്നു മണി മുതല്‍ പാപനാശിനിക്കരയില്‍ പിതൃതര്‍പ്പണം തുടങ്ങിയിരുന്നു. വര്‍ക്കലയിലും ശംഖുമുഖത്തും കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ചടങ്ങുകള്‍.
ബലിതര്‍പ്പണത്തോടനുബന്ധിച്ച് മുന്‍കാലങ്ങളെക്കാള്‍ വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് മാത്രമാണ് സര്‍വീസ് നടത്തുക. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: