പത്തനാപുരം: നഗരമധ്യത്തിലെ മാലിന്യടാങ്കില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറത്തേക്ക് വ്യാപിക്കുന്നു. പ്രതിഷേധവുമായി വ്യാപാരികളും പൊതുജനങ്ങളും.
പത്തനാപുരം പൊതുമാര്ക്കറ്റിനുള്ളിലെ മത്സ്യവിപണനകേന്ദ്രത്തിന് സമീപത്തെ കംഫര്‍ട്ട് സ്റ്റേഷന്റെയും ബയോഗ്യാസ് പ്ലാന്റിന്റെയും ടാങ്കുകളില്‍ നിന്നാണ് മലിനജലം പുറത്തേക്ക് വ്യാപിക്കുന്നത്.’ഭൂമിക്കടിയില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കുകള്‍ കാലപഴക്കം കാരണം തകര്‍ന്നാണ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
മാര്‍ക്കറ്റിന്റെ പിന്നാലെ സംരക്ഷണഭിത്തിയിലുണ്ടായ വിള്ളലുകള്‍ വഴിയാണ് മലിനജലം ജനവാസമേഖലയിലേക്ക് ഒഴുകുന്നത്. ഇതുകാരണം അമിതദുര്ഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. സമീപത്ത് ഇരുപതോളം വ്യാപാരസ്ഥാപനങ്ങളുണ്ട്. മലിനജലം കെട്ടി കിടക്കുകയും ദുര്‍ഗന്ധം വമിക്കുന്നതും കാരണം കടകളിലേക്ക് ആവശ്യക്കാര്‍ എത്താറില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.
കൊതുക് ശല്യം കാരണം രോഗഭീതിയിലാണ് പ്രദേശം. നിരവധിതവണ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ആഴ്ച പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തിയിരുന്നു.അടിയന്തിരമായി നടപടിയെടുക്കാമെന്നും പുതിയ ടാങ്ക് നിര്‍മ്മിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പുതിയ ടാങ്ക് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കാമെന്നും വ്യാപാരികള്‍ അറിയിച്ചിരുന്നു. പിന്നാലെ ഖരമാലിന്യങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നുംം നീക്കം ചെയ്യുക മാത്രമാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം വ്യാപാരികള്‍ മാലിന്യത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ ബ്ലീച്ചിംഗ് പൗഡര്‍ നിക്ഷേപിച്ചിരുന്നു. ജലം കെട്ടികിടന്ന് രോഗങ്ങള്‍ പടരുന്നുണ്ട്. മഴയായി കഴിഞ്ഞാല്‍ വെള്ളത്തോടൊപ്പം മാലിന്യങ്ങള്‍ ഒഴുകി ടൗണ്‍ മുസ്ലീം ജമാ അത്തിന് സമീപത്തേക്കാാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: