കൊട്ടാരക്കര: കൊട്ടാരക്കര ടൗണില്‍ ഗതാഗത പരിഷ്കരണ നടപടികള്‍ തുടങ്ങി. ഒപ്പം പ്രതിഷേധവും. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കൊട്ടാരക്കര ടൗണിലെ റോഡുകളിലുള്ള കയ്യേറ്റങ്ങള്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ച് തുടങ്ങി.
ഓട്ടോ സ്റ്റാന്‍ഡുകളുടെ പുനക്രമീകരണത്തെ ചൊല്ലി പ്രതിഷേധിച്ച തൊഴിലാളികള്‍ പണിമുടക്കി മുനിസിപാലിറ്റിക്ക് മുമ്പിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. വിവിധ യൂണിയനുകളില്‍പ്പെട്ട തൊഴിലാളികള്‍ സംയുക്തമായിട്ടാണ് പണിമുടക്ക് നടത്തിയത്.
കൊട്ടാരക്കര മുന്സിപാലിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതലാണ് വാടക വാഹനങ്ങളുടെയും സ്റ്റാന്റുകളുടെയും ബസ് സ്റ്റോപ്പുകളുടെയും പുന:ക്രമീകരണവും റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലും ആരംഭിച്ചത്. നഗരത്തില്‍ നടപ്പാത കയ്യേറി കച്ചവടം നടത്തിയിരുന്നതെല്ലാം നീക്കം ചെയ്തു തുടങ്ങി. കടകളോടു ചേര്‍ന്നു മുമ്പോട്ട് ഇറക്കിയിരുന്ന ഷീറ്റുകളും കല്‍ക്കെട്ടുകളും പൊളിച്ചുനീക്കി. എല്ലാ കടക്കാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കോഫീഹൗസിന് എതിര്‍വശത്തുള്ള പാര്‍ക്കിങ് ഒഴിവാക്കി. പോസ്റ്റുകളിലും അല്ലാതെയും സ്ഥാപിച്ചിരുന്ന ഫഌക്സ്ബോര്‍ഡുകള്‍ എല്ലാം നീക്കം ചെയ്തു. റോഡിലേക്കിറങ്ങി നില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റാന്‍ കെഎസ്ഇബിക്ക് നിര്‍ദ്ദേശം നല്കി. ചന്തമുക്കിലെ ടാക്സി സ്റ്റാന്‍ഡ് പൂര്‍ണപ്രകാശ് ഹോട്ടലിനു മുന്നിലേക്കു മാറ്റി.
ചന്തമുക്കില്‍ വിവിധ ഇടങ്ങളിലായുണ്ടായിരുന്ന ഓട്ടോസ്റ്റാന്‍ഡുകള്‍ പഴയ ടാക്സി സ്റ്റാന്‍ഡിലേക്ക് മാറ്റി. ഓട്ടോസ്റ്റാന്‍ഡുകള്‍ മാറ്റുന്നത് തൊഴിലാളികളുടെ പ്രതിഷേധത്തിനു കാരണമായി. തൊഴിലാളികളോട് ആലോചിക്കാതെയുള്ള പരിഷ്കാരമാണ് നടപ്പാക്കുന്നത്. കോടതി അനുമതിയോടെയുള്ള സ്റ്റാന്‍ഡുകള്‍ പോലും മുന്നറിയിപ്പ് നല്‍കാതെ മാറ്റുന്നത് അംഗീകരിക്കാനാകില്ലെ്ന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ടൗണ്‍ പെര്‍മിറ്റുള്ള എല്ലാ ഓട്ടോറിക്ഷകള്‍ക്കും ആവശ്യമായ സ്ഥലം ചന്തമുക്കിലുണ്ടെന്ന് മോട്ടോര്‍വെഹിക്കള്‍ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പറയുന്നു. പുതിയ മാറ്റം പരീക്ഷിച്ചു നോക്കിയശേഷം വേണമെങ്കില്‍ മാറ്റം വരുത്താം. ടൗണ്‍ പെര്‍മിറ്റില്ലാത്ത ഓട്ടോകള്‍ നഗരത്തില്‍ ഓടാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്കി.
കയ്യേറ്റം ഒഴിപ്പിക്കലും പ്രതിഷേധവും പ്രകടനവുമെല്ലാം നഗരത്തെ പകല്‍മുഴുവന്‍ ഗതാഗത കുരുക്കിലാക്കി.
കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന്റെ മുന്‍വശത്തെ ഓട്ടോ സ്റ്റാന്‍ഡ് പകുതിയായി പരിമിതപ്പെടുത്തി. കെ.എന്‍.എസ് ആശുപത്രിക്ക് മുന്‍പിലുണ്ടായിരുന്ന ഓട്ടോസ്റ്റാന്‍ഡ് വിമാലാംബിക സ്കൂളിന് സമീപത്തേക്ക് മാറ്റി.
റെയില്‍വേ സ്റ്റേഷന് ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡ് നീലേശ്വരം റോഡിലേക്ക് മാറ്റി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിയാണ് മുന്‍സിപാലിറ്റി വിഭാവനം ചെയ്തിട്ടുള്ളത്. വണ്വേയിലെയും എംസി റോഡിലേയും കയ്യേറ്റങ്ങളും വരുംദിവസങ്ങളില്‍ നീക്കം ചെയ്യും. ഇതോടെ ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: