കേരളത്തില്‍ രാഷ്ട്രീയം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അത് ബിജെപിക്ക് അനുകൂലമാകുന്നു എന്നതാണ് ശ്രദ്ധേയം. ആറു പതിറ്റാണ്ടായി കേരളം മാറിമാറിപരീക്ഷിച്ച രാഷ്ട്രീയം തികഞ്ഞ പരാജയമായിരുന്നു. ഏറ്റവും ഒടുവിലത്തെ വിധിയെഴുത്തും നിരാശയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. എല്ലാം ശരിയാക്കാന്‍ അധികാരത്തിലെത്തിയവര്‍ ഒന്നും ശരിയാക്കാന്‍ ശേഷിയില്ലാത്തവരാണെന്ന് ഹ്രസ്വകാലംകൊണ്ട് തന്നെ തെളിയിച്ചു. അഴിമതിയും അരാജകത്വവുമാണ് യുഡിഎഫ് സംഭാവനയെങ്കില്‍ അക്രമവും കൊള്ളരുതായ്മയുമാണ് ഇടതുമുന്നണിക്ക്. ഒരേ കള്ളനാണയത്തിന്റെ ഇരുവശങ്ങളാണ് ഈ മുന്നണികള്‍ രണ്ടും. ഇത് തിരിച്ചറിഞ്ഞ ജനങ്ങള്‍ ബിജെപിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. 15 സ്ഥലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും നേരിട്ട് ബിജെപി മൂന്നിടത്ത് വിജയിച്ചു. കോട്ടയത്ത് ഒരുസീറ്റ് കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ചേര്‍ത്തലയിലും വിജയിക്കാനായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയമാണ് അഭിമാനനേട്ടം. സംസ്ഥാന സര്‍ക്കാരും നഗരസഭയും ഒന്നടങ്കം പാപ്പനംകോട് ഡിവിഷനില്‍ ഒരുമാസത്തോളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. സിപിഎമ്മിന്റെ സര്‍വശക്തിയും പ്രയോഗിച്ചു. അവിടെയാണ് കഴിഞ്ഞതവണ ലഭിച്ചതിലും നാനൂറോളം വോട്ട് കൂടുതല്‍ നേടി ബിജെപി ജയിച്ചത്. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പോടെ ബിജെപിയുടെ വിജയകുതിപ്പ് ആരംഭിച്ചതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഒന്നുകൂടി ഉറപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മുന്നണിയാണ്. 30 ലക്ഷം വോട്ട് സമാഹരിക്കാനായി. നേമം മണ്ഡലത്തില്‍ നിന്ന് ചരിത്രവിജയം നേടിയ ബിജെപി ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തി. 20000 ല്‍ കൂടുതല്‍ വോട്ടുനേടിയ 64 മണ്ഡലങ്ങള്‍ കേരളത്തില്‍ ബിജെപിക്കുണ്ട്. ഇരുമുന്നണികള്‍ക്ക് വോട്ട് കുറഞ്ഞപ്പോള്‍ ബിജെപിക്ക് മാത്രമാണ് വോട്ടിന്റെ എണ്ണത്തിലും ശതമാനത്തിലും വര്‍ധനവുണ്ടായത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണി ഒന്നാം സ്ഥാനത്തെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. മുഴുവന്‍ ജനങ്ങളും ബിജെപിയോടൊത്ത് നീങ്ങിയാല്‍ അത്ഭുതാവഹമായ പരിവര്‍ത്തനം കേരളത്തിലുണ്ടാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: