ന്യൂദല്‍ഹി: റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന ഗുസ്തിതാരം നര്‍സിങ് യാദവിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തേജകമരുന്ന് വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ട നര്സിംഗുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഒരു തരത്തിലുള്ള അനീതിയും നര്‍സിങ് യാദവിന് നേരിടേണ്ടി വരില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, റിയോയിലേക്ക് പുറപ്പെടുന്ന നര്‍സിങിന് ആശംസകളും നേര്‍ന്നു.
രാജ്യത്തിനായി മെഡല്‍ നേടാന്‍ കഠിന പരിശ്രമം നടത്തണമെന്ന് മോദി ധൈര്യപ്പെടുത്തിയതായി നര്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ ഒളിമ്പിക്സ് പങ്കാളിത്തത്തില്‍ ഉണ്ടായ അനിശ്ചിതത്വത്തില്‍ ഇടപെട്ടതില്‍ പ്രധാനമന്ത്രിയോടും ആര്‍എഫ്ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണിനോടും നര്‍സിങ് നന്ദി അറിയിച്ചു. റിയോ ഒളിമ്പിക്സില്‍ താന്‍ മെഡല്‍ നേടുമെന്നും നര്‍സിങ് പറഞ്ഞു.
ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട നര്‍സിങ് യാദവിനു ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ദേശീയ ഉത്തേജകവിരുദ്ധ സമിതി (നാഡ) അനുമതി നല്‍കുകയായിരുന്നു. താന്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കു നല്കിയ ഭക്ഷണത്തില്‍ ആരോ ഉത്തേജകമരുന്ന് കലര്‍ത്തിയതാണെന്നും യാദവ് വാദിച്ചു. നാഡ നടത്തിയ അന്വേഷണത്തില്‍ നര്‍സിങിന്റെ വാദത്തില്‍ കഴമ്പുണെ്ടന്നാണു കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണു ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ നാഡ അദ്ദേഹത്തിന് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: