പ്രകൃതിയുടെ ആഗ്രഹം അനുസരിച്ചാണ് ഭഗവാന് ഈ അവതാരങ്ങള്‍ കൈക്കൊണ്ടത്. അവളാണ് ഈ ജഗത്തിനെ സദാ ചാക്രികമായി നിലനിര്‍ത്തുന്നത്. മൂന്നു ലോകങ്ങളും അവളുടെ കയ്യിലെ കളിക്കോപ്പാണ്. പരമപുരുഷനെ പ്രസാദിപ്പിക്കാന്‍ പ്രകൃതി ഇങ്ങനെ അത്ഭുതകരങ്ങളായ ലീലകളില്‍ ഏര്‍പ്പെടുകയാണ്. ഈ ജഗത്തിനെ സൃഷ്ടിച്ച പരമപുരുഷന് നിര്‍ഗ്ഗുണനും നിരാകാരനും നിരാലംബനും നിസ്പൃഹനുമത്രേ. ഉപാധികളുടെ കാരണംകൊണ്ട് ത്രിമൂര്‍ത്തികളായി ഭേദം കാണപ്പെടുന്നു എന്ന് മാത്രം. അതാണ് മൂലപ്രകൃതി.
സൃഷ്ടികാലത്ത് മൂലപ്രകൃതിയായ മഹേശ്വരി പരമാത്മാവില്‍ നിന്നും ഭിന്നയായതുപോലെ കാണപ്പെടുന്നു. സൃഷ്ടികാലത്ത് ബഹിര്‍മുഖയും അതിനാല്‍ത്തന്നെ പരമാത്മാവില്‍ നിന്നും ഭിന്നയും ആയി കാണപ്പെടുന്ന ദേവി വാസ്തവത്തില്‍ പരമാത്മാവ് തന്നെയാണ്. പരമാത്മാവും ദേവിയും തമ്മിലുള്ള ഭിന്നത കേവലം പ്രതീതി മാത്രമാണ്. വിശ്വം രചിച്ചും വിശ്വത്തില്‍ അധിവസിക്കുന്നവരുടെ അഭിലാഷങ്ങള്‍ നിറവേറ്റിയും അമ്മ നിലകൊള്ളുന്നു. കല്പ്പാന്തത്തില് വിശ്വത്തെ സംഹരിക്കുന്നതും ദേവിയത്രേ. അമ്മയോട് ചേര്‍ന്ന്! ബ്രഹ്മാവ് സൃഷ്ടിയും വിഷ്ണു പരിപാലനവും രുദ്രന് സംഹാരവും നടത്തുന്നു.
പണ്ട് അയോദ്ധ്യയില്‍ രാജര്‍ഷിയായ സാക്ഷാല്‍ ശ്രീരാമചന്ദ്രനെ സൃഷ്ടിച്ചിട്ട് ദാനവസംഹാരാര്ത്ഥം അദ്ദേഹത്തെ എവിടെയൊക്കെയോ കൊണ്ടുപോയി വാഴിച്ചതും ദുഃഖാനുഭവങ്ങള്‍ നല്കിയതും ഈ പ്രകൃതിയാണ്. സകല പ്രാണികളും ജീവജാലങ്ങളും അവളുടെ നിയന്ത്രണത്തില്‍ സുഖദുഃഖങ്ങള്‍ അനുഭവിച്ചു കഴിയുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: