അമ്പലപ്പുഴ: പുന്നപ്ര ചള്ളി കടപ്പുറത്ത് 27 വള്ളങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ ദേശീയ പാത ഉപരോധിച്ചു. ഇന്നലെ രാവിലെ എട്ടുമുതല്‍ ഒന്‍പതുവരെയായിരുന്നു ദേശീയപാത ഉപരോധിച്ചത്. കഴിഞ്ഞ ദിവസം രാത്രി അപ്രതീക്ഷിതമായുണ്ടായ കടല്‍ക്ഷോഭത്തിലാണ് കടലില്‍ നങ്കുരമിട്ടിരുന്ന 27 വള്ളങ്ങള്‍ പൂര്‍ണമായും തകര്‍ന്നത്.
കടല്‍ക്ഷോഭം ഉണ്ടായ സമയം മുതല്‍ ജില്ലാ കളക്ര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവരെ മത്സ്യത്തൊഴിലാളികള്‍ സഹായത്തിനായി വിളിച്ചെങ്കിലും രാവിലെ എട്ടുമണിവരെ ആരും തിരിഞ്ഞുനോക്കിയില്ല. കടലില്‍ താഴ്ന്നുപോയ വള്ളങ്ങള്‍ ഉയര്‍ത്താനും തകരാറിലായ വള്ളങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാനുമാണ് കോസ്റ്റല്‍ പോലീസുള്‍പ്പെടെയുള്ളവരുടെ സഹായം തൊഴിലാളികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ സംഭവമറിഞ്ഞ ഉദ്യോഗസ്ഥരാരും ഫോണ്‍പോലും എടുക്കാന്‍ തയ്യറായില്ലന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതാണ് കൂടുതല്‍ വള്ളങ്ങള്‍ തകരാനിടയാക്കിയത്. രാവിലെ എട്ടിന് പുന്ന്ര കളിത്തട്ട് ജങ്ഷനു സമീപം ധീവരസഭാ പുന്നപ്ര കരയോഗത്തിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിക്കുകയായിരുന്നു.
താലൂക്ക് പ്രസിഡന്റ് കെ. പ്രദീപ് കരയോഗം പ്രസിഡന്റ് അഖിലാനന്ദന്‍, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികളാണ് ദേശീയ പാത ഉപരോധിച്ചത്. അപകടമുണ്ടായ സമയം മുതല്‍ ധീവരസഭാ നേതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് റവന്യൂ, കോസ്റ്റല്‍ പോലീസ് എന്നിവരെ പല തവണ ബന്ധപ്പെട്ടെങ്കിലും അവരാരും തന്നെ സ്ഥലത്തെത്തിയില്ല.
അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ കരയ്ക്കെത്തിക്കുക, കരയിലുള്ള വള്ളങ്ങള്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുക, തൊഴിലാളികള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയപാത ഉപരോധിച്ചത്. തുടക്കത്തില്‍ ആലപ്പുഴ സിഐ കെ.എന്‍. രാജേഷ്, പുന്നപ്ര എസ്ഐ ഇ.ഡി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഉപരോധത്തില്‍ നിന്നും പിന്മാറാന് തൊഴിലാലികള്‍ തയ്യാറായില്ല.
കളക്ടര്‍ നേരിട്ടെത്തി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉറപ്പു നല്‍കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ശക്തമായി ആവശ്യപ്പെട്ടു. പിന്നീട് തഹസീല്‍ദാര്‍ ആശ, ഡിവൈഎസ്പി എം.ഇ. ഷാജഹാന് എന്നിവരും സ്ഥലത്തെത്തി ചര്‍ച്ച നടത്തി. അപകടത്തില്‍പ്പെട്ട വള്ളങ്ങള്‍ കരയ്ക്കെത്തിക്കാന്‍ ഫിഷറീസ് ബോട്ടുകള്‍ എത്തിക്കണമെന്നും മറ്റാവശ്യങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നുമുളള തഹസീല്‍ദാറുടെ ഉറപ്പിന്മേല് ഒന്‍പതുമണിയോടെ ഉപരോധം അവസാനിപ്പിച്ചു.
ഉപരോധത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അമ്പലപ്പുഴ സിഐ വിശ്വംഭരന്, തീരദേശ പോലീസ് സ്റ്റേഷന് സിഐ പ്രദീപ്ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സേനയും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: