റിയോ ഡി ജനീറോ: ലോക രാഷ്ട്രങ്ങൾ ഒരേ കുടക്കീഴിൽ അണിനിരക്കുന്ന കായിക മാമാങ്കത്തിന് ബ്രസീൽ ഒരുങ്ങുമ്പോൾ സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നിലെത്താൻ ശ്രമിക്കുകയാണ് ബ്രസീൽ.
റിയോ ഒളിംപിക്സ് നഗരി ഇപ്പോൾ കനത്ത സുരക്ഷാവലയത്തിലാണ്. പതിവിലും മൂന്നുമടങ്ങ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇക്കുറി റിയോയിൽ വിന്യസിച്ചിട്ടുള്ളത്.
ഏകദേശം 14,000 സുരക്ഷാ ഉദ്യോഗസ്ഥരെ ഒളിംപിക്, പാരാഒളിംപിക് വേദിയായ റിയോയിൽ മാത്രം വിന്യസിച്ചിട്ടുണ്ടെന്ന് ബ്രസീലിലെ സൈനിക പോലീസ് മേധാവി എഡിസൺ ഡ്യൂറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 85,000 ത്തോളം സൈനിക ഉദ്യോഗസ്ഥർക്ക് ബ്രസീലിന്റെ സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. കവചിത വാഹനങ്ങളിലും ആകാശമാർഗ്ഗവും മറ്റുമായി പട്രോളിംഗ് കൂടുതൽ ശക്തമാക്കി. ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ബ്രസീലിന് ഈ ഒളിംപിക്സ്.
ഐഎസിൽ നിന്ന് ഏതുതരത്തിലുള്ള ആക്രമണമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ലാത്തതിനാൽ എല്ലാത്തരം പ്രതിസന്ധികളെയും നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്രസീൽ നടത്തുന്നത്. ഐഎസ് ഭീകരത ലോകത്തെ ബാധിച്ചശേഷം ആദ്യമായി നടക്കുന്ന ഒളിംപിക്സ് കൂടിയാണിത്. സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യത അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒളിംപിക്സിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പൊലീസ്, കര-നാവിക-വ്യോമസനാംഗങ്ങളുടെ സുരക്ഷാച്ചുമതല കൂടുതൽ ശക്തമാക്കി.
ബ്രസീലിലെ അന്തരാഷ്ട്ര നീതിന്യായ കോടതി ഒളിംപിക് വേദിയിൽ സുരക്ഷക്കായി എക്സ്റേ മെഷീനുകൾ ഉപയോഗിക്കുന്ന കമ്പനിയുമായുള്ള കരാർ റദ്ദു ചെയ്തിട്ടുണ്ട്. ഈ ചുമതല കൂടി ദേശീയ സുരക്ഷാന്വേഷണ ഏജൻസിക്കാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.
സിക വൈറസ് ഭീഷണിയും റിയോ ഒളിംപിക്സ് നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഒളിംപിക് വേദി അനുവദിച്ചതു മുതലുള്ള വിമർശകരുടെ പരാതികൾക്ക് ശക്തമായ സംഘാടനത്തിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് ബ്രസീൽ ഒളിംപിക് സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: