അമ്പലപ്പുഴ: പാവപ്പെട്ടവര്‍ക്ക് ഏറെ പ്രയോജനകരമായ കേന്ദ്ര സര്‍ക്കാരിന്റെ ഉജ്വല്‍ യോജന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചക വാതക കണക്ഷന് നല്കുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചു തുടങ്ങിയിട്ടില്ല.
ബിപിഎല്‍, എപിഎല്‍ ലിസ്റ്റ് തയ്യാറാക്കി പെട്രോളിയം കമ്പനികള്‍ക്ക് നല്‍കാത്തതാണ് കാരണം. പാവപ്പെട്ട കുടുംബങ്ങള്‍ ഗ്യാസ് കണക്ഷനായി വിവിധ എജന്‍സികളെ ബന്ധപ്പെടുമ്പോള്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ വെറും പ്രചാരണത്തട്ടിപ്പുമാത്രമാണെന്നു പറഞ്ഞ് തിരിച്ചയയ്ക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പരാതി നല്‍കിയപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ വെളിവായത്.
അമ്പലപ്പുഴയിലെ സ്വകാര്യ പാചക വാതക ഏജന്‍സിയെ പദ്ധതിപ്രകാരം ഗ്യാസ് കണക്ഷന് ലഭിക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍ അവരും ഇത്തരത്തില്‍ പറഞ്ഞ് കൈയൊഴിഞ്ഞു. തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയായ അമ്പലപ്പുഴ കോമന കൃഷ്ണസാരയില് ഷിജു തറയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയില്‍ അയച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോട് വിവരമാരാഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ 48 മണിക്കൂറിനുള്ളില്‍ ഐഒസിയില്‍ നിന്ന് ഷിജുവിന് മറുപടി ലഭിച്ചു. കേരള സര്‍ക്കാര്‍ ബിപിഎല്‍ കുടുംബങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. അതിനാല്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 1,600 രൂപയാണ് സൗജന്യ ഗ്യാസ് കണക്ഷന് ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
ഇതിന്‍പ്രകാരം ഒരു ഗ്യാസ് സിലിണ്ടര്‍, റഗുലേറ്റര്‍ എന്നിവയാണ് ഗ്യാസ് ഏജന്‍സി മുഖേന പുതിയ കണക്ഷനായി നല്‍കുന്നത്.
രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്കു ലഭിച്ചു തുടങ്ങി. കേരളത്തില്‍ ഉജ്വല്‍ യോജന കൂടാതെ, മുദ്രാ ബാങ്ക്, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാലക്ഷ്മി തുടങ്ങിയ മറ്റു പല കേന്ദ്ര പദ്ധതികളും ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: