തിരുവനന്തപുരം: സിപിഎം വിട്ടു വരുന്നവര്‍ മറ്റു ചേരികളിലേയ്ക്കു പോകാതിരിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നതോടൊപ്പം അങ്ങനെവരുന്നവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരും നേരത്തേ സിപിഐയില്‍ നിന്നു വിട്ടുപോയവരും പാര്‍ട്ടിയില്‍ എത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടു സമ്മേളന കാലയളവില്‍ സിപിഎമ്മില്‍ നിന്നും ധാരാളം പേര് സിപിഐയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ട്. മറ്റ് വര്‍ഗീയ പാര്ട്ടികളിലേയ്ക്കു പോകാന്‍ മടിക്കുന്നവരാണ് ഇടതുപക്ഷമെന്ന രീതിയില്‍ സിപിഐയിലേയ്ക്ക് വരുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയിലേയ്ക്ക് ഇവര്‍ എത്തുന്നത്തിനാല് സിപിഎം വിട്ടുവരുന്നവരെ സ്വീകരിക്കണമെന്ന അഭിപ്രായം യോഗം അംഗീകരിച്ചു.
അടുത്ത ഇടതുമുന്നണി യോഗത്തിനു ശേഷം പാര്‍ട്ടിയുടെ കൈവശമുള്ള ബോര്‍ഡ്-കോര്‍പറേഷനുകളിലെ ചെയര്മാന്മാരെ സംബന്ധിച്ച് തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു. ഇതിനു മുമ്പായി ചെയര്മാന് സ്ഥാനങ്ങളിലേയ്ക്കു പരിഗണിയ്ക്കാനായി ജില്ലാ കൗണ്‍സിലുകള്‍ നല്കിയ നിര്‍ദേശങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരേയും നേരത്തേ ചെയര്മാന് സ്ഥാനങ്ങളില്‍ ഇരുന്നവരേയും ഒഴിവാക്കണമെന്ന അഭിപ്രായം ഇന്നലത്തെ എക്സിക്യുട്ടീവിലും ഉണ്ടായി.
കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും ചെയര്മാന്മാരെയും പ്രസിഡന്റുമാരേയും സിപിഎം തീരുമാനിച്ച സ്ഥിതിക്കു തങ്ങളും തീരുമാനമെടുക്കാന്‍ വൈകിക്കൂടെന്ന അഭിപ്രായവും എക്സിക്യൂട്ടീവില്‍ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: