കാസര്‍കോട്: പ്രത്യയശാസ്ത്രത്തില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചെന്നാരോപിച്ച് കാസര്‍കോട്ട് അഞ്ഞൂറിലധികം സിപിഎം പ്രവര്‍ത്തകര്‍ സിപിഐയിലേക്ക്. പാര്‍ട്ടി ശക്തി കേന്ദ്രമെന്ന് അവകാശപ്പെടുന്ന ബേഡകത്ത് നിന്നാണ് ഈ മാറ്റം. പിണറായി സര്‍ക്കാര്‍ വന്നതു മുതല്‍ പ്രവര്‍ത്തകരോടുള്ള അവഗണന വര്‍ദ്ധിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.
മുന്‍ ബേഡകം എരിയാ സെക്രട്ടറിയും മുന്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. ഗോപാലന് മാസ്റ്ററുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. മറ്റൊരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാനും തീരുമാനിച്ചു. കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും പാര്‍ട്ടി വിടാന്‍ നീക്കം നടത്തുന്നുണ്ട്.
എരിയാ കമ്മറ്റി തയ്യാറാക്കിയ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടാണ് വിമത പ്രവര്‍ത്തനത്തിനും പാര്‍ട്ടി വിടാനുള്ള തീരുമാനത്തിനും വഴിതെളിച്ചത്. വിമതനായ ഗോപാലന് മാസ്റ്ററെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കിയത് ശരിയായില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. മാസ്റ്ററും അനുകൂലികളും സിപിഐയില്‍ ചേരാനൊരുങ്ങുന്നുവെന്ന പ്രചരണങ്ങള്‍ക്കിടയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
ഈ യോഗവും റിപ്പോര്‍ട്ടിനെ ചൊല്ലി ശബ്ദമുഖരിതമായി. പല പരാമര്‍ശങ്ങളും അതിരുവിട്ടപ്പോള്‍ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള രണ്ട് കമ്മറ്റി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഒരു വിഭാഗവും പ്രതിഷേധവുമായി രംഗത്തുണ്ട്. ഏരിയാ കമ്മറ്റിയുടെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്നും വിമതര്‍ പറയുന്നു. നേരത്തെ പുത്തിലോട്ടും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നിരുന്നു. ആഗസ്റ്റില്‍ തൃക്കരിപ്പൂരില്‍ സ്വീകരണ പൊതുയോഗം സംഘടിപ്പിക്കാനും മന്ത്രിമാരുള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിക്കാനും സിപിഐ നേതൃത്വം തയ്യാറെടുപ്പ് തുടങ്ങി.
ചന്ദ്രശേഖരന് മന്ത്രിയായതോടെ വിഎസിന്റെ മൗനാനുവാദത്തോടെ ഒരു വിഭാഗം സിപിഎമ്മിനെതിരായി നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. മുന്‍പ് വിഎസിന് സീറ്റ് നല്‍കാതെ വന്നപ്പോള്‍ ആദ്യം പ്രതിഷേധമുയര്‍ന്നത് കാസര്‍കോട്ടാണ്. വിഎസിന്റെ അധികാരം സംബന്ധിച്ച തര്‍ക്കം കത്തുമ്പോള്‍ ഇത്തരം നീക്കവുമായി ഒരു വിഭാഗം രംഗത്ത് വന്നത് സിപിഎം നേതാക്കൡ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. അന്ന് ഉയര്‍ന്ന പ്രതിഷേധം സംസ്ഥാനം മുഴുവന്‍ ആളിക്കത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: