കുമളി: മാസങ്ങളായി തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് എത്തിയിരുന്ന മാമ്പഴത്തിന്റെ തേനൂറും മധുരം നാവില്‍ നിന്ന് പടിയിറങ്ങുന്നു. ഇനി മുന്തിരിപ്പഴത്തിന്റെ കാലം. കേരളത്തിന്റെ അതിര്‍ത്തിമേഖലയിലെ കാര്‍ഷിക ഗ്രാമങ്ങളായ കമ്പം, ഗൂഡല്ലൂര്‍, ലോവര്‍ ക്യാമ്പ് എന്നിവിടങ്ങളിലാണ് മാവിന് തോട്ടങ്ങള്‍ കൂടുതലായുള്ളത്. അല്‍ഫോന്‍സാ, ചക്കരക്കട്ടി, സപ്പോര്‍ട്ട, സിന്ദൂരക്കായ്, ബാംഗ്ലൂര്‍ തുടങ്ങി വ്യത്യസ്ത ഇനങ്ങളിലുള്ള മാമ്പഴം ഇവിടെ ലഭ്യമാണ്. ഒരു കിലോയ്ക്ക് 30 രൂപ വിലയുള്ള നീലം മാങ്ങയുടെ കാലമാണ് ഇപ്പോള്‍. ഇതോടെ മാമ്പഴത്തിന്റെ സീസണ് അവസാനിക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
തുടര്‍ന്ന് വരുന്നത് മുന്തിരി സീസണാണ്. തേക്കടിയിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍, കാര്‍ഷികവിള തോട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ എത്തുന്നത് സാധാരണയാണ്. മുന്തിരിയും, മാവും, തെങ്ങും, നെല്‍പ്പാടങ്ങളും, പൂവ്, പച്ചക്കറി കൃഷികളും നിര നിരയായി വളരുന്ന തമിഴ്ഗ്രാമങ്ങള്‍ സഞ്ചാരികള്‍ക്ക് ഏറെ പ്രിയം. കിലോയ്ക്ക് 40-200 രൂപ വരെ വിലയുള്ള മുന്തിരി ഇനങ്ങളാണ് കൂടുതലായും കമ്പം, ഗൂഡല്ലൂര്‍ മേഖലകളില്‍ കൃഷി ചെയ്യുന്നത്. പന്തലായി നട്ട് വളര്‍ത്തുന്ന മുന്തിരി ഒരു തവണ കൃഷിയിറക്കിയാല്‍ മൂന്ന് വര്‍ഷം വരെ വിളവെടുക്കാം.
തമിഴ്നാട്ടില്‍ ഏക്കറുക്കണക്കിന് സ്ഥലങ്ങളിലാണ് മുന്തിരി കൃഷി ചെയ്തിരിക്കുന്നത്. ഏറെയും കേരള വിപണിയെ മാത്രം ആശ്രയിക്കുന്നവ. കാലാവസ്ഥ അനുകൂലമായാല്‍ ഈ വര്‍ഷം നല്ല വില ലഭിക്കുമെന്നു പ്രതീക്ഷയുണ്ട് കര്‍ഷകര്‍ക്ക്. അതേസമയം, കൂടിയ തോതില്‍ കീടനാശിനി ഉപയോഗിക്കുന്നുവെന്ന വാര്‍ത്തകള്‍ മുന്തിരിയുടെ ഉപഭോഗം വന്‍ തോതില്‍ കുറയ്ക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: