കൊട്ടാരക്കര: തന്റെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണെന്നും അതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ മന്ത്രി ആര്. ബാലകൃഷ്ണ പിള്ള. വിവാദപ്രസംഗത്തില്‍ ദുഃഖമുള്ളവരോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാന്‍ സ്വന്തം വീട്ടില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു പിള്ളയുടെ വിശദീകരണം.
ചിലത് പറഞ്ഞതും ചിലത് പറയാത്തതുമാണ്. ഒരുമണിക്കൂര്‍ 25 മിനിട്ട് നടത്തിയ പ്രസംഗം 35 മിനിട്ട് ആക്കി എഡിറ്റ് ചെയ്തതാണ് പുറത്തുവന്നത്. പുറത്ത് പറയാന്‍ പറ്റാത്തത് പലതും സമുദായ യോഗങ്ങളില്‍ പറയും. പള്ളിയിലോ ജമാഅത്തിലോ പ്രസംഗിക്കുന്നത് ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ടോ എന്ന് ചോദിച്ച പിള്ള, താന്‍ മരിക്കുന്നതുവരെയും ന്യൂനപക്ഷങ്ങള്ക്കൊപ്പമായിരിക്കുമെന്ന് ആവര്‍ത്തിച്ചു.
വൈരനിര്യാതന ബുദ്ധിയോടെയുള്ള ഗൂഢാലോചനയാണ് വിവാദത്തിനു പിന്നില്‍. തലയും വാലുമില്ലാത്ത പ്രസംഗത്തിന് പിന്നിലെ ആളിനെ അറിയാമെന്നും പിള്ള കൂട്ടിചേര്‍ത്തു. തിരുവനന്തപുരത്ത് ഓഫിസില്‍ രാത്രിയില്‍ പട്ടികുര കാരണം കിടന്ന് ഉറങ്ങാന്‍ കഴിയില്ലെന്നും ബാങ്ക് വിളിക്കുമ്പോള്‍ ക്ഷേത്രങ്ങളിലെ മൈക്ക് ഓഫാക്കുമെന്നു പറഞ്ഞതിനെ വെട്ടിമാറ്റി കൂട്ടിച്ചേര്‍ത്താണ് വിവാദമാക്കിയത്. പട്ടികുരപോലെയാണ് ബാങ്ക് വിളി എന്ന് പറയാന്‍ എനിക്ക് ഭ്രാന്തുണ്ടോ. ഒരു പത്രം നടത്തിയ കടന്നാക്രമണം തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ ദുഃഖമാണ്.
മുസ്ലീം വിരുദ്ധനാണെന്ന് പ്രചരിപ്പിക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ല. മുസ്ലീം, ക്രിസ്ത്യന്‍ പള്ളികളില്‍ താന്‍ വര്‍ഷത്തില്‍ അഞ്ച് പ്രാവശ്യം പോകാറുണ്ട്. ന്യൂനപക്ഷ വിരുദ്ധനാണെന്ന് വരുത്തി തീര്‍ക്കാന്‍ ആരു വിചാരിച്ചാലും നടക്കില്ല. ഹജ്ജിന് പോകാന്‍ സാധിക്കാത്തതുകൊണ്ട് മുഴുവന്‍ ചെലവും വഹിച്ച് ഒരാളെ ഹജ്ജിന് അയച്ചവനാണ് താന്‍. കുരിശ്പിള്ള, പിള്ള അച്ചായന് എന്നൊക്കെയായിരുന്നു തന്റെ വിശേഷണങ്ങളെന്നും പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: