തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വി. എസ് അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മറ്റി അദ്ധ്യക്ഷനായി നിയമിച്ചു കൊണ്ട് മന്ത്രിസഭായോഗ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് വി.എസിന്റെ നിയമനം. മൂന്നംഗങ്ങളുള്ള കമ്മിഷനില്‍ മുന്‍ ചീഫ് സെക്രട്ടറിമാരായ നീലാ ഗംഗാധരന്, സി.പി.നായര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലുള്ള വിഎസിന്റെ പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. എം.എല്‍.എ ആയ വി.എസിന് ക്യാബിനറ്റ് പദവി നല്കുമ്പോള് ഉടലെടുക്കാവുന്ന ഇരട്ടപ്പദവി പ്രശ്നം പരിഹരിക്കാനായി അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ഭേദഗതി ബില്‍ നേരത്തെ നിയമസഭ പാസാക്കിയിരുന്നു.
പ്രതിപക്ഷ ബഹളത്തോടെയാണ് ബില്ല് സഭ പാസാക്കിയത്. വി.എസിന് ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് ആക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിന് വി. എസും അനുകൂലമായിരുന്നു.
ആലങ്കാരിക പദവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിഎസ് അച്യുതാനന്ദന് പദവികള്‍ നല്കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: